മണർകാട് പൊലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Mail This Article
മണർകാട് ∙ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മണർകാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ. അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് കോളനിയിലെ നവാസ് (27) ആണു മരിച്ചത്.
നവാസ് തിങ്കളാഴ്ച രാത്രി മദ്യപിച്ചു വീട്ടിലെത്തി ഭാര്യയെയും അമ്മയെയും മർദിച്ചെന്ന് സഹോദരൻ നൗഷാദിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് പിടികൂടിയത്. നവാസ് വീട്ടിൽ വച്ച് കത്തി കൊണ്ട് കൈത്തണ്ട മുറിച്ചിരുന്നു. പിന്നീടു പൊലീസെത്തി നവാസിനെ സ്റ്റേഷനിലേക്കു കൊണ്ടുവന്ന് സുരക്ഷിത തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഒൻപതിനു ശുചിമുറിയിലേക്കു പോയ നവാസ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വന്നില്ല. പൊലീസുകാർ ശുചിമുറിയുടെ വാതിൽ പൊളിച്ചു കയറിയപ്പോൾ നവാസിനെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടു. ജീവനുണ്ടായിരുന്നെങ്കിലും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
24 മണിക്കൂർ നിരീക്ഷണമുള്ള അതിസുരക്ഷാ ലോക്കപ്പ് ആണ് മണർകാട്ടുള്ളത്. സ്റ്റേഷനിലുണ്ടായിരുന്ന 14 പൊലീസുകാരും എസ്ഐയുടെ മുറിയിൽ യോഗത്തിലായിരുന്നു. യോഗം കഴിഞ്ഞു പൊലീസുകാർ വന്നപ്പോഴും നവാസിനെ കണ്ടില്ല. തുടർന്നാണ് അന്വേഷിച്ചത്. നവാസിനെതിരെ കേസെടുത്തിരുന്നില്ല. കസ്റ്റഡിയിൽ എടുത്ത വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേഷൻ സിഐ കെ.ഷിജി മേൽനോട്ടത്തിൽ വീഴ്ചവരുത്തിയതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എ.പാർത്ഥസാരഥി പിള്ള റിപ്പോർട്ട് നൽകി.വീഴ്ചപറ്റിയതിന് ജിഡി ചാർജ് പ്രസാദ്, പാറാവ് സെബാസ്റ്റ്യൻ ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്യും. ഭാര്യ: അന്റു, മകൾ: ആരാധിക. നവാസിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.