കെ.എം. മാണിക്ക് സഭയുടെ ചരമോപചാരം
Mail This Article
തിരുവനന്തപുരം ∙ കെ.എം. മാണി നിയമസഭയിൽ കുറിച്ച റെക്കോർഡുകൾ തിരുത്തപ്പെടാൻ സാധ്യത കുറവാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പറയാനുള്ള കാര്യങ്ങൾ സമയനിഷ്ഠയോടെ കാച്ചിക്കുറുക്കി അവതരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശേഷി സാമാജികർക്കു പാഠവും മാതൃകയുമാണ്. ഏറ്റവും മുതിർന്ന സാമാജികനായിട്ടും വിദ്യാർഥിയുടെ കൗതുകത്തോടെയാണു സഭാപ്രവർത്തനങ്ങളിൽ മാണി ഇടപെട്ടിരുന്നതെന്നും സ്പീക്കർ അനുസ്മരിച്ചു.
മുന്നണികൾ മാറിയിട്ടും പുതിയ തലമുറകൾ വന്നിട്ടും മാറാതെ നിന്നതു മാണി മാത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. കേരളത്തിന്റെ താൽപര്യങ്ങൾക്കായി മാണി ഉറച്ചുനിന്നു. എല്ലാവരും ഒരുപോലെ ശ്രദ്ധിച്ച ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. കേരള രാഷ്ട്രീയത്തെ തന്റെ വഴികളിലൂടെ തിരിച്ചുവിട്ട പ്രതിഭയാണു മാണിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാണി ആരംഭിച്ച കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
ചരമോപചാര പ്രമേയം പാസാക്കി സഭ പിരിഞ്ഞു. കെ.എം. മാണിയുടെ മകൻ ജോസ് കെ.മാണി എംപി സന്ദർശക ഗാലറിയിലുണ്ടായിരുന്നു. മാണിയുടെ സന്തതസഹചാരികളായിരുന്ന പഴ്സനൽ സ്റ്റാഫിലെ പി.സി. ജയിംസ്, സിബി പുത്തേട്ട്, ഔസേപ്പ് വാളിപ്ലാക്കൽ എന്നിവരും എത്തിയിരുന്നു.