നസീർ വധശ്രമം: മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്
Mail This Article
തലശ്ശേരി ∙ വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സിപിഎം മുൻ നേതാവു സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ 3 പേരുടെ മുൻകൂർ ജാമ്യ ഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും. കാവുംഭാഗം മുക്കള്ളിൽ മീത്തൽ വീട്ടിൽ ജിതേഷ് (35), കുന്നിനേരി മീത്തൽ വീട്ടിൽ എം. വിപിൻ (32), ചെറിയാണ്ടി ഹൗസിൽ സി. മിഥുൻ (30) എന്നിവരാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. കേസിൽ നേരത്തേ പൊലിസ് അറസ്റ്റ് ചെയ്ത കെ. അശ്വന്ത്, സോജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയും ഇന്നു കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളായ കതിരൂർ വേറ്റുമ്മൽ ആണിക്കാംപൊയിൽ കൊയിറ്റി വീട്ടിൽ സി. ശ്രീജിൻ (26), കാവുംഭാഗം ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ.ബാബു (26) എന്നിവരെ തെളിവെടുപ്പിനായി ഇന്നലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി. സിഐ: വി.കെ. വിശ്വംഭരൻ, എസ്ഐ: ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഓവർബറീസ് ഫോളിയിലായിരുന്ന സി.ഒ.ടി. നസീറിനെ അവിടം മുതൽ പിന്തുടർന്ന് ഒവി റോഡ്, കായ്യത്ത് റോഡ് എന്നിവിടങ്ങളിൽ പോയതായി പ്രതികൾ അറിയിച്ചതിനെ തുടർന്ന് ആ ഭാഗങ്ങളിൽ കൊണ്ടുപോയി തെളിവ് ശേഖരിച്ചു.