തീരദേശ, മലയോര പാത: കേന്ദ്രസഹായമില്ല
Mail This Article
ന്യൂഡൽഹി ∙ കേരളത്തിന്റെ തീരദേശ, മലയോര ഹൈവേ പദ്ധതികൾക്കു കേന്ദ്ര സഹായമില്ല. ദേശീയ ജലപാത കൊല്ലത്തുനിന്നു കോവളത്തേക്കും കോഴിക്കോട്ടുനിന്നു ബേക്കലിലേക്കും നീട്ടുന്നതിനും കേന്ദ്ര സർക്കാർ പണം നൽകില്ല. കേരളത്തിന് എയിംസ് കേന്ദ്രം അനുവദിക്കണമെന്ന ആവശ്യത്തോടും അനുകൂല നിലപാടില്ലെന്നാണ് സൂചന.
ഓരോ സംസ്ഥാനവും ഉന്നയിച്ച വിവിധ വികസന ആവശ്യങ്ങളെക്കുറിച്ച് ഇന്നു നടക്കുന്ന 5ാമതു യോഗത്തിനായി നിതി ആയോഗ് തയാറാക്കിയ നടപടി റിപ്പോർട്ടിലാണ് കേരളത്തിലെ പദ്ധതികളെക്കുറിച്ച് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആവശ്യങ്ങളാണ് മിക്കതും.
കിൻഫ്ര 2016 ജൂണിൽ ഫാർമസ്യൂട്ടിക്കൽസ് പാർക്ക് പദ്ധതി നിർദേശിച്ചിരുന്നു. എന്നാൽ, എത്ര യൂണിറ്റുകൾ സ്ഥാപിക്കാമെന്നതുൾപ്പെടെ കൂടുതൽ വിവരങ്ങൾ നൽകാൻ കിൻഫ്ര തയാറായില്ല. അതിനാൽ തത്വത്തിലുള്ള അനുമതി പോലും നൽകാനാവില്ല. കൊച്ചുവേളി–കാസർകോട് വേഗ റെയിൽപാതയുടെ പദ്ധതിച്ചെലവിന്റെ 50% കേരളം വഹിക്കണമെന്ന റെയിൽവേ മന്ത്രാലയത്തിന്റെ നിലപാടിൽ മാറ്റമില്ല.
കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി കേരളം നൽകിയ പദ്ധതിയെക്കുറിച്ച് ആയുഷ് മന്ത്രാലയം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്ത് ഐടി, ടെലികമ്യൂണിക്കേഷൻസ് വികസനത്തിന് കേരളം ആവശ്യപ്പെട്ട സഹായത്തെക്കുറിച്ചു ബന്ധപ്പെട്ട മന്ത്രാലയങ്ങൾ മറുപടി നൽകിയിട്ടില്ലെന്നും നടപടി റിപ്പോർട്ട് വ്യക്തമാക്കുന്നു.