പി.വി. അൻവറിന്റെ വാട്ടർ തീംപാർക്ക്: 15 ദിവസത്തിനകം തടയണ പൂർണമായി പൊളിക്കണം
Mail This Article
കൊച്ചി ∙ പി. വി. അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കിനായി ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ സ്ഥലത്തു നിർമിച്ച തടയണ പൊളിച്ച് 15 ദിവസത്തിനകം വെള്ളം പൂർണമായി തുറന്നുവിടണമെന്നു ഹൈക്കോടതി. ജില്ലാ ദുരന്ത കൈകാര്യ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഇക്കാര്യത്തിൽ വേണ്ട നടപടി ഉറപ്പാക്കണമെന്നു ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
സർക്കാർ സംവിധാനമുപയോഗിച്ചു നടപടി പൂർത്തിയാക്കാൻ എത്രസമയം വേണമെന്നു കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ 15 ദിവസം കൊണ്ടു വെള്ളം പൂർണമായി ഒഴിവാക്കാനുള്ള ഭാഗം പൊളിച്ചുനീക്കാമെന്ന, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ റിപ്പോർട്ട് സ്റ്റേറ്റ് അറ്റോർണി ഹാജരാക്കി. നിലവിൽ ചെയ്തിട്ടുള്ള പൊളിച്ചു നീക്കൽ വെള്ളം പൂർണമായി ഒഴിവാക്കാൻ പര്യാപ്തമല്ല.
താഴെ ഭാഗത്ത് 6 മീറ്റർ വീതിയിലും മുകൾ ഭാഗത്ത് 12 മീറ്റർ വീതിയിലും തടയണ പൊളിച്ചുനീക്കണമെന്നും റിപ്പോർട്ടിലുണ്ട്. അനുമതിയില്ലാതെ നിർമിച്ച തടയണ പൊളിച്ചുമാറ്റണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയും തടയണയ്ക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയുമാണു കോടതിയിലുള്ളത്. പരാതിക്കാരനായ എം. പി. വിനോദ് കേസിൽ കക്ഷിചേർന്നിരുന്നു.