ADVERTISEMENT

വള്ളികുന്നം (ആലപ്പുഴ) ∙ കേരളത്തെ നടുക്കി പട്ടാപ്പകൽ വീടിനു മുന്നിൽ പൊലീസുകാരിയെ വെട്ടിയും കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. പ്രതിയും പൊലീസുകാരൻ. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെയാണ് (34) സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തിയത്. വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻ.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാളെ കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

soumya-murder
എൻ.എ.അജാസ്

അഞ്ചു വർഷം മുൻപു പൊലീസിൽ ചേർന്ന സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു അജാസ്. സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയത്തെത്തുടർന്നാണു ക്രൂരകൃത്യത്തിനു തുനിഞ്ഞതെന്നു പൊലീസ് സംശയിക്കുന്നു. അജാസ് ശല്യം ചെയ്യുന്നുവെന്നു സൗമ്യ കുറച്ചുദിവസം മുൻപു മകനോടു പറഞ്ഞതായി സൂചനയുണ്ട്.

വൈകിട്ട് നാലോടെ സൗമ്യയ‍ുടെ വീടിനു മുന്നിലായിരുന്നു സംഭവം. പിഎസ്‌സിയുടെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതി മടങ്ങിയെത്തിയ സൗമ്യ സ്റ്റേഷനിലേക്കു പോകാൻ സ്കൂട്ടറിൽ ഇറങ്ങിയതായിരുന്നു. വഴിയിൽ കാത്തുനിന്ന പ്രതി ആദ്യം കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ഭയന്ന് അടുത്ത വീട്ടിലേക്കോടിയ സൗമ്യയെ പിന്തുടർന്നു ചെന്ന് കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടുകയും കത്തികൊണ്ടു കുത്തുകയും ചെയ്തു. തുടർന്ന് പെട്രോൾ ഒഴിച്ചു തീകൊളുത്തി. സൗമ്യ സംഭവസ്ഥലത്തു മരിച്ചു. കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മകളാണു സൗമ്യ. ഭർത്താവ് സജീവ് അവധി കഴിഞ്ഞ് മൂന്നാഴ്ച മുൻപാണു ലിബിയയിലേക്കു മടങ്ങിയത്. മക്കൾ: ഋഷികേശ്, ആദികേശ്, ഋതിക.

നാലുമാസത്തിനിടെ സമാനമായ മൂന്നു കൊലപാതകങ്ങൾ

വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ സംഭവങ്ങൾ കേരളത്തിൽ ഇന്നലത്തേതടക്കം നാലു മാസത്തിനിടെ 3 തവണ. മാർച്ച് 13ന് തിരുവല്ലയിലും ഏപ്രിൽ 4ന് തൃശൂരിലും വിദ്യാർഥിനികൾ കൊല്ലപ്പെട്ടത് ഇതേരീതിയിൽ. തിരുവനന്തപുരത്തു നഴ്സിനെ ആംബുലൻസ് ഡ്രൈവർ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും കോട്ടയം മീനടത്തു യുവതിയെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ചതും കൊച്ചിയിൽ യുവതിയെ നടുറോഡിൽ പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചതും കഴിഞ്ഞ നാലു മാസത്തിനിടെ തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com