ബിനോയ്ക്കെതിരെ ഡിഎൻഎ പരിശോധന വേണം: നിലപാടിലുറച്ച് പൊലീസ്
Mail This Article
മുംബൈ/ തിരുവനന്തപുരം ∙ ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ എമിഗ്രേഷൻ വിഭാഗം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരിക്കെ, മുൻകൂർ ജാമ്യാപേക്ഷയിൽ ദിൻഡോഷി സെഷൻസ് കോടതി ഇന്നു നൽകുന്ന വിധി നിർണായകം. ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് വൈകില്ലെന്നു മുംബൈ പൊലീസ് പറയുന്നു.
ബിനോയിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായും യുവതിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തുമെന്നും പൊലീസ് വക്താവ്് മഞ്ജുനാഥ് സിൻഗെ വ്യക്തമാക്കി. കൂടുതൽ തെളിവുകൾ യുവതിയുടെ കുടുംബം ഇന്നു കോടതിക്കു കൈമാറുമെന്നും സൂചനയുണ്ട്.
ബിനോയിക്കായി കേരളത്തിൽ നടത്തിയ തിരച്ചിൽ വിഫലമായതോടെയാണു തിരച്ചിൽ നോട്ടിസ് ഇറക്കിയത്. ഡിഎൻഎ പരിശോധന വേണമെന്ന ആവശ്യത്തിൽ മുംബൈ പൊലീസ് ഉറച്ചുനിൽക്കുകയാണ്. അന്വേഷണവുമായി കേരള പൊലീസ് സഹകരിച്ചെന്നു വക്താവ് അറിയിച്ചു.
അതിനിടെ, ബിനോയിയുടെയും മകന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ അപകീർത്തി പരാമർശങ്ങളോടെ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. ചെയർമാൻ പി.സുരേഷ്് ഡിജിപിയോടു റിപ്പോർട്ട് തേടി. തന്റെ കുടുംബം കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായി ബിനോയിയുടെ ഭാര്യ ഡോ.അഖില പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ഫോട്ടോയും അപകീർത്തികരവും നിന്ദ്യവുമായ പരാമർശങ്ങളും പോസ്റ്റ്് ചെയ്യുന്നതു ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നു ചെയർമാൻ പറഞ്ഞു.