ADVERTISEMENT

തിരുവനന്തപുരം ∙ അട്ടക്കുളങ്ങര ജയിൽ ചാടിയ വനിതാ തടവുകാർ 2 ദിവസം ഒളിവിൽ കഴിഞ്ഞത് ഓട്ടോ ഡ്രൈവർ മുതൽ മെഡിക്കൽ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാർ വരെയുള്ളവരെ കബളിപ്പിച്ച ശേഷം. സംസ്ഥാനത്ത് ആദ്യമായി തടവുചാടിയ വനിതകളായ പാലോട് ഊന്നുമ്പാറ സ്വദേശി ശിൽപ, വർക്കല സ്വദേശി സന്ധ്യ എന്നീ യുവതികൾ പിടിയിലാവുന്നതു വരെയുള്ള 2 രാത്രിയും 2 പകലും അത്യന്തം നാടകീയം.

ഒരു ദിവസം രാത്രി യാത്രയ്ക്കിടയിൽ കണ്ട കെട്ടിടത്തിന്റെ ടെറസിൽ കിടന്നുറങ്ങി. പിറ്റേന്നു പകൽ കൊല്ലം – തിരുവനന്തപുരം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തെ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഷോറൂമിൽ നിന്ന് സ്കൂട്ടർ കവർന്നു. നമ്പർ പ്ലേറ്റ് തിരുത്തി യാത്ര തുടർന്നു. രണ്ടാം ദിനം അർ​ധരാത്രി വനമേഖലയിലൂടെ സ്കൂട്ടറിൽ പാഞ്ഞു പിടിയിലായി.

ഓട്ടോക്കാരനെ പറ്റിച്ചു
∙ മോഷണക്കേസ് പ്രതികളായ ഇരുവരും ചൊവ്വാഴ്ച വൈകിട്ടാണ് അട്ടക്കുളങ്ങര വനിതാ ജയിൽ ചാടി മണക്കാട് ഭാഗത്ത് എത്തിയത്. രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. ആശുപത്രിയിലുള്ള ബന്ധുക്കളിൽ നിന്നു പണം വാങ്ങി വരാമെന്നു പറഞ്ഞ് ഓട്ടോക്കാരനെ കാത്തുനിർത്തിയ ശേഷം മുങ്ങി. രോഗികൾ ഉണങ്ങാനിട്ട വസ്ത്രങ്ങൾ കവർന്നു വേഷം മാറി.

ഇതിനിടെ സന്ധ്യ ഭർത്താവ് ബിനുവിനെ വിളിച്ചു വരുത്തി. മൂവരും ബിനുവിന്റെ ബൈക്കിൽ വർക്കലയിലെത്തി. വർക്കലയിൽ ബിനു പണിയുന്ന കെട്ടിടത്തിൽ അന്നു രാത്രി ഉറക്കം. പിറ്റേന്നു രാവിലെ ബിനു നൽകിയ സ്വർണവുമായി ബസിൽ കൊട്ടാരക്കരയ്ക്ക്. പണയം വച്ചു കിട്ടിയ 3,000 രൂപയുമായി കാപ്പിൽ എത്തി. ഇതിനിടെ ഇരുവരേയും കണ്ടതായി വിവരം ലഭിച്ച പൊലീസും കാപ്പിലെത്തി. അതോടെ റോഡ് ഒഴിവാക്കി റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇരുവരും തലേന്നു രാത്രി കഴിഞ്ഞ കെട്ടിടത്തിലേക്ക്. വീണ്ടും പൊലീസിനെ വെട്ടിച്ച് മറ്റൊരു കെട്ടിടത്തിന്റെ ടെറസിലാക്കി അന്നു രാത്രി ഉറക്കം.

ഡ്രൈവറുടെ സംശയം
∙ പിറ്റേന്നു രാവിലെ പരവൂരിലേക്ക് ഓട്ടോയിൽ. ഇതിനി‌ടെ ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് 2 കോളുകൾ. പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ ബാഹുലേയൻ പാരിപ്പള്ളി ആശുപത്രി ജംഗ്ഷനിൽ ഇരുവരേയും ഇറക്കിയശേഷം ഇവർ വിളിച്ച നമ്പരിലേക്ക് തിരിച്ചു വിളിച്ചു. കാമുകനെയാണ് വിളിച്ചതെന്നു മനസ്സിലായ ഡ്രൈവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് ഈ വിവരം പൊലീസിനെ അറിയിച്ചു. അതോടെ പാരിപ്പള്ളിയിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി.

jail-break-women-sandhya-shilpa
ജയിൽ ചാടിയ യുവതികളെ പാലോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

ടെസ്റ്റ് ഡ്രൈവിങ്!
∙ കടമ്പാട്ടുകോണത്തെ സെക്കൻഡ് ഹാൻഡ് ഇരുചക്രവാഹന വ്യാപാരസ്ഥാപനമായ ബിസ്മി ഓട്ടോ കൺസൾട്ടൻസിയിൽ സ്കൂട്ടർ വാങ്ങാനെന്ന മട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു മടങ്ങി. ടെസ്റ്റ് ഡ്രൈവിങ്ങിനായി റോഡിലേക്ക് സ്കൂട്ടറുമായി പാഞ്ഞ യുവതികളുടെ പൊടി പോലും പിന്നീടു കണ്ടില്ല. അമളി മനസ്സിലാക്കി കടയുടമ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം സ്കൂട്ടറിനെ കേന്ദ്രീകരിച്ചാക്കി. ഇതിനിടെ ഒരു ക്യാമറ ദൃശ്യവും ലഭിച്ചു. ഇതിനിടെ സ്കൂട്ടറിന്റെ നമ്പർ തിരുത്താനും ഇരുവരും വിരുതു കാട്ടി. KL 02 AF 373 എന്ന നമ്പരുള്ള സ്കൂട്ടറിന്റെ നമ്പർ തിരുത്തി 878 ആക്കി.

തോട്ടത്തിലൂടെ ഓട്ടം
∙ സ്കൂട്ടറിൽ പാലോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ പരിചയമുള്ള ഒരാൾ പിന്തുടർന്നെങ്കിലും ഇടയ്ക്ക് കാണാതായി. രാത്രി 9.45 ന് ശിൽപയുടെ വീടിനു സമീപത്ത് ഒരു സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ടതായും 2 സ്ത്രീകൾ വീടിരിക്കുന്ന ഭാഗത്തേക്കു നടന്നു പോകുന്നതായും നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇരുവരും റബർ തോട്ടത്തിനുള്ളിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രാത്രി പൊലീസും നാട്ടുകാരും പിന്നാലെ. രാത്രി പത്തരയോടെ പിടിയിൽ.

ആരു പിടിച്ചു, പൊലീസോ, നാട്ടുകാരോ?
∙ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് തടവുചാടിയ വർക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശിൽപ എന്നിവരെ പിടികൂടിയത് സംബന്ധിച്ചു പൊലീസിനും നാട്ടുകാർക്കും രണ്ടു ഭാഷ്യം.

പൊലീസ് പറയുന്നത് :
∙വെള്ളയംദേശത്തുള്ള ശിൽപയുടെ വീട്ടിലേക്ക് രണ്ടുപേരും വരുമെന്ന നിഗമനത്തിൽ പാങ്ങോട് പൊലീസ് വീടിന്റെ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. .രാത്രി 10മണിയോടെ സ്കൂട്ടറിൽ എത്തിയ പ്രതികൾ വെള്ളയംദേശം പാലത്തിനു സമീപം വാഹനം ഒതുക്കി വീട്ടിലേക്ക് നടന്നു പോകവേ പിന്നാലെ പാലോട് പൊലീസ് എത്തിയെങ്കിലും ഇവർ റബർ തോട്ടത്തിലൂടെ ഓടി വനത്തിനുള്ളിൽ കടന്നു. തുടർന്ന് നാട്ടുകാരും പാലോട്, പാങ്ങോട് പൊലീസ് സംഘവും ചേർന്നു ഏറെ നേരം തിരച്ചിൽ നടത്തിയാണ് വനാന്തരത്തിൽ നിന്ന് ഇവരെ പിടികൂടുന്നത്.

jail-story-youths
അമ്പാടിയും കുട്ടൻമോനും.

നാട്ടുകാർ പറയുന്നത്
∙രാത്രി ഒൻപതു മണിയോടെ ജോലി കഴിഞ്ഞു അമ്പാടിയും കുട്ടൻമോനും ഉതിമൂട് എന്ന സ്ഥലത്ത് സംസാരിച്ചിരിക്കവെ രണ്ടു സ്ത്രീകൾ മുഖം മറച്ചു അമിത വേഗത്തിൽ സ്കൂട്ടറിൽ വരുന്നത് കണ്ടു. ഇരുവരും ബൈക്കിൽ പിന്നാലെ പോയി.. ഇതു മനസിലാക്കിയ ഇരുവുരം ശിൽപയുടെ വീടിന്റെ സമീപം സ്കൂട്ടർ ഒതുക്കി വനത്തിനുള്ളിലേക്ക് ഓടി.

സ്കൂട്ടർ പരിശോധിച്ചപ്പോൾ കൺമഷി ഉപയോഗിച്ചു മൂന്ന് എന്ന അക്കം എട്ട് ആക്കി മാറ്റിയിരുന്നു. ജയിൽചാടിയവരാണ് എന്നു സംശയം തോന്നിയ ഇരുവരും വെള്ളയംദേശത്തു താമസിക്കുന്ന വലിയമല പൊലീസ് സ്റ്റേഷനിലെ ദിലീപ് കുമാറിനെ അറിയിച്ചു അദ്ദേഹവും പിന്നാലെ നാട്ടുകാരും തിരച്ചിലിൽ കണ്ടെത്തിയ സ്ത്രീകൾ വീണ്ടും ഓടി ആറ്റിൽ ചാടി. പിന്നീട് പൊലീസ് എത്തി യപ്പോൾ ഞങ്ങൾ തന്നെ ആറ്റിൽ ചാടി സമീപത്തെ വനിതയുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു പൊലീസിനു കൈമാറി.

പൊലീസിന് പാരിതോഷികം
∙ തടവു ചാടിയ സ്ത്രീകളെ പിടികൂടിയ പൊലീസ് സംഘത്തിനു ഡിജിപി ലോക്നാഥ് ബെഹ്റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി ബി.അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ.മനോജ്, പാലോട് എസ്ഐ. എസ് .സതീഷ് കുമാർ, പാങ്ങോട് എസ്.‌ഐ ജെ. അജയൻ, ഗ്രേഡ് എസ്ഐ. എം. ഹുസൈൻ, പാങ്ങോട് ഗ്രേഡ് എ‌എസ്ഐ. കെ. പ്രദീപ്, വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ ആർ.എസ് നിസ്സാറുദീൻ എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക.

ചാട്ടം ഇങ്ങനെ
∙ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ സഹതടവുകാരിയുടെ സഹായം ലഭിച്ചതായി സംഭവം അന്വേഷിക്കുന്ന ജയിൽ ഡിഐജി ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കും.

പ്രതികളെ ഇന്നലെ ജയിലിലെത്തിച്ച് തെളിവെടുത്തു.ജയിലിനു പുറകു വശത്ത് ശുചിമുറികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി. ബയോഗ്യാസ് പ്ളാന്റിലെ മാലിന്യം ഇളക്കാനായി ഇരുമ്പു കമ്പി സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ നനഞ്ഞ തോർത്ത് കെട്ടി ചവിട്ടു പടിയുണ്ടാക്കി ഇതുവഴി മതിലിനു മുകളിലെത്തി. തൊട്ടടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ചാടി. കെട്ടിടത്തിന്റെ മതിലും ചാടിയാണ് ഇരുവരും പുറത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com