ക്രിമിനൽ കേസ് മൂടിവച്ച് പൊലീസിൽ; അന്വേഷണം തുടങ്ങി
Mail This Article
തിരുവനന്തപുരം ∙ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കിവച്ചു 3 വർഷത്തോളമായി പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫിസർക്കെതിരെയും കേസ് മൂടിവയ്ക്കാൻ സഹായിച്ച സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയനിലെ സിപിഒക്കെതിരെയും പൊലീസ് വെരിഫിക്കേഷൻ സമയത്തു കേസ് വിവരങ്ങൾ അറിയിക്കാതിരുന്ന വാളയാർ സ്റ്റേഷൻ പരിധിയിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെയുമാണ് ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങിയത്.
പിഎസ്‌സി പരീക്ഷയിലും തുടർന്നു കായികക്ഷമത, ആരോഗ്യ പരിശോധനകളിലും വിജയിച്ചതിനെ തുടർന്നു 2016ലാണ് ഇടതുപക്ഷ പ്രവർത്തകനായ ഇയാൾ കെഎപി രണ്ട് ബറ്റാലിയനിൽ ട്രെയ്നിയായി കയറുന്നത്. ഇതിനു മുൻപാണു വാളയാർ സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ കേസിൽ പ്രതിയായത്. പൊലീസ് വെരിഫിക്കേഷൻ സമയത്ത് കേസ് വിവരങ്ങൾ അറിയിക്കേണ്ട സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഇക്കാര്യം മൂടിവച്ചു. അനുകൂല പൊലീസ് റിപ്പോർട്ടിനെ തുടർന്ന് 9 മാസത്തെ പരിശീലനവും കഴിഞ്ഞു ബറ്റാലിയന്റെ ഭാഗമായി. ഇതിനിടെ വീണ്ടും കോടതിയിൽ നിന്നു സമൻസ് വന്നതോടെയാണു വിവരം ബറ്റാലിയൻ അധികൃതർ അറിയുന്നത്. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. യൂണിവേഴ്സിറ്റി കോളജ് ആക്രമണക്കേസ് സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് ഈ സംഭവം പുറത്തുവരുന്നത്.