ദേവസ്വം ബോർഡിനു 30 കോടിയുടെ അടിയന്തര സഹായം
Mail This Article
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധി നേരിടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനു 30 കോടി രൂപയുടെ അടിയന്തര സഹായം. ബോർഡിനു പണം അനുവദിച്ചുള്ള ഉത്തരവു പുറത്തിറങ്ങി. ബോർഡിനു ബജറ്റിൽ സർക്കാർ 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യഗഡുവായാണ് 30 കോടി .പ്രളയത്തിൽ തകർന്ന ക്ഷേത്രങ്ങളുടെ പുനർനിർമാണത്തിനും പമ്പയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും തുക വിനിയോഗിക്കാനാണു നിർദേശം. യുവതീപ്രവേശ വിവാദത്തെയും സംഘർഷത്തെയും തുടർന്നു കഴിഞ്ഞ മണ്ഡലകാലത്തു ശബരിമലയിൽ വരുമാനത്തിൽ വൻ ഇടിവു നേരിട്ടിരുന്നു. ഇതേ തുടർന്നു അടിയന്തര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മേയ് മാസത്തിൽ സർക്കാരിനു നിവേദനം നൽകിയിരുന്നു.
പണമില്ലാത്തതുമൂലം ക്ഷേത്രങ്ങളുടെ പുനർനിർമാണവും അറ്റകുറ്റപ്പണികളും നിർത്തിവച്ചിരുന്നു. ശ്രീകോവിലുകളുടെ നിർമാണം, അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കു മാത്രമാണ് ഇളവ് അനുവദിച്ചിരുന്നത്.
ഇരുന്നൂറോളം ക്ഷേത്രങ്ങൾക്കാണു പുനർനിർമാണം വേണ്ടിവരിക. അഞ്ഞൂറിലേറെ ക്ഷേത്രങ്ങൾക്ക് അറ്റകുറ്റപ്പണികളും വരും. യുവതീപ്രവേശ വിവാദത്തെ തുടർന്നു ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ ഭണ്ഡാരവരവു കുറഞ്ഞതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാണിക്ക ബഹിഷ്കരണവും തീർഥാടകരുടെ എണ്ണത്തിലുണ്ടായ കുറവും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണു സർക്കാരിന്റെ സഹായം .