ചന്ദ്രനിൽ നിന്നു മണ്ണ് ഭൂമിയിലെത്തിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിലേക്ക് ഇന്ത്യ
Mail This Article
തിരുവനന്തപുരം∙ ചന്ദ്രയാൻ 2 വിക്ഷേപണ വിജയത്തിനു പിന്നാലെ ചന്ദ്രയാൻ 3 ദൗത്യത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം ഒരുങ്ങുന്നു. ചന്ദ്രനിൽ ഇറങ്ങുക മാത്രമല്ല, ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യതയാണു മൂന്നാം ചാന്ദ്രദൗത്യം തേടുക. ജപ്പാനും ദൗത്യത്തിൽ പങ്കാളിയാകും.
ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറും റോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങൾ കൂടി അവലോകനം ചെയ്തശേഷം ചന്ദ്രയാൻ 3 രൂപകൽപന സംബന്ധിച്ച അന്തിമചർച്ചകൾ നടക്കും. 5 വർഷത്തിനകം പദ്ധതി നടപ്പാക്കാനാണു പ്രാഥമിക ചർച്ചകളിലെ ധാരണ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണു ലക്ഷ്യമിടുന്നത്. യുഎസും റഷ്യയും ചൈനയും ചന്ദ്രനിലേക്കുള്ള തുടർപര്യവേക്ഷണ ദൗത്യങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയും അതിനു തയാറെടുക്കുന്നത്.
ഇസ്രൊയുടെ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേക്ഷണ വാഹനം. എന്നാൽ, ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രൊയുമായി സഹകരിക്കുക.