പാർട്ടി ലഹരിയിൽ ശ്രീറാം; അർധരാത്രി വഫ ഫിറോസിനെ വിളിച്ചുവരുത്തി
Mail This Article
തിരുവനന്തപുരം ∙ ഉപരിപഠനത്തിനു ശേഷം തിരികെ സർവീസിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി പാർട്ടി നടത്തിയ കവടിയാറിലെ ഫ്ലാറ്റിലേക്ക് വഫ ഫിറോസിനെ ശ്രീറാം വെങ്കിട്ടരാമൻ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ്. വഫ എത്തുമ്പോൾ കവടിയാറിലെ പാർക്ക് ബഞ്ചിൽ ശ്രീറാം ബോധരഹിതനായി തല കുമ്പിട്ടിരിക്കുകയായിരുന്നു. രാജ്ഭവനു മുന്നിലെ കോഫി ഷോപ്പു വരെ കാർ ഓടിച്ചത് വഫയാണ്. അതിനു ശേഷമാണ് ശ്രീറാം ഡ്രൈവിങ് സീറ്റിലെത്തിയത്. പാളയത്ത് ഭക്ഷണം കഴിക്കാൻ പോകാമെന്നും കാർ താൻ ഓടിക്കാമെന്നും പറഞ്ഞ് ശ്രീറാം ഡ്രൈവിങ് സീറ്റിൽ കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അർധരാത്രിയോടടുത്താണ് ശ്രീറാം വഫയെ കവടിയാറിലേക്കു വിളിച്ചുവരുത്തത്. ശ്രീറാം പറഞ്ഞ ഫ്ലാറ്റിനു മുന്നിലെത്തി പല തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ശ്രീറാമിനെ തിരഞ്ഞ് വെള്ളയമ്പലം– കവടിയാർ റോഡിൽ വഫ രണ്ടു റൗണ്ട് കാറോടിച്ചു. മൂന്നാം തവണ എത്തിയപ്പോഴാണ് പാർക്കിലെ ബഞ്ചിൽ കണ്ടെത്തിയത്.
വഫ ഫിറോസ്: മോഡൽ; ഉന്നത ബന്ധം
തിരുവനന്തപുരം ∙ ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വർഷങ്ങളായി അബുദാബിയിൽ മോഡലിങ് രംഗത്തു സജീവം. പട്ടം മരപ്പാലം സ്വദേശിയായാണ്. കഴിഞ്ഞ ഒന്നരവർഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു.
അപകടത്തിന്റെ ദൃക്സാക്ഷികൾ പറയുന്നു
കാറിന്റെ വേഗം കണ്ട് ഓട്ടോ ഒതുക്കി
ഷഫീഖ് (ഓട്ടോറിക്ഷാ ഡ്രൈവർ)
രാത്രി 12.45 ന് വെള്ളയമ്പലം ഭാഗത്തുനിന്നു മ്യൂസിയം ഭാഗത്തേക്ക് ഓട്ടോറിക്ഷ ഓടിച്ചു വരുകയായിരുന്നു. പിന്നിൽ കാർ അതിവേഗത്തിൽ വരുന്നതു കണ്ടു വണ്ടി വശത്തേക്ക് ഒതുക്കി. എന്റെ മുന്നിലായിരുന്നു ബൈക്കുകാരൻ. കാർ പെട്ടെന്നു വെട്ടിത്തിരിഞ്ഞ് ബൈക്കിൽ ഇടിച്ചു. തെറിച്ചു വീണു ചോരവാർന്നു കിടന്ന ബൈക്കുകാരനെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി വന്നയാൾ എടുത്തു നിലത്തു കിടത്തി. തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് ഉടൻ പൊലീസ് എത്തി ആംബുലൻസ് വിളിച്ചു. പരുക്കേറ്റു കിടന്ന ബൈക്കുകാരനെ ആംബുലൻസിൽ കയറ്റിക്കൊണ്ടു പോയി. വണ്ടിയോടിച്ചയാൾ മദ്യപിച്ച നിലയിലായിരുന്നു.
ഞാൻ ഡോക്ടറാണ്, പേര് ശ്രീറാം
ജോബി (ശാസ്തമംഗലം സ്വദേശി)
സിനിമ കഴിഞ്ഞു സംഭവസ്ഥലത്തിന് എതിർവശത്തുള്ള റോഡിലൂടെ വെള്ളയമ്പലം ഭാഗത്തേക്ക് കാറിൽ പോകുന്നതിനിടെയാണ് ഒരു കാർ അതിവേഗം അപ്പുറത്തെ വശത്തുകൂടി പോകുന്നതു കണ്ടത്. തൊട്ടടുത്ത നിമിഷം അപകടം നടന്നു. കാർ യു ടേൺ എടുത്തു വന്നപ്പോഴാണ് ബൈക്കും അപകടത്തിൽപ്പെട്ടതായി കണ്ടത്. ഡ്രൈവിങ് സീറ്റിലിരുന്ന ശ്രീറാം പുറത്തിറങ്ങി മരത്തിനു ചുവട്ടിൽ വീണു കിടന്ന ബൈക്കുകാരനെ എടുത്ത് കാറിലേക്കു കയറ്റാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി 'ഈ വണ്ടി പോകില്ലെന്ന്' പറഞ്ഞതോടെയാണു റോഡിലേക്ക് ഇറക്കിക്കിടത്തിയത്. ശ്രീറാമിന്റെ കാൽ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. 1.05ന് ഞാൻ പൊലീസിനെ വിളിച്ചു. ആ സമയത്ത് തന്നെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി.
ഞാൻ ഡോക്ടറാണ്, പേര് ശ്രീറാം എന്നാണു സ്വയം പരിചയപ്പെടുത്തിയത്. വഫയാണ് കാർ ഓടിച്ചതെന്നായിരുന്നു ശ്രീറാം പറഞ്ഞത്. ആളെ അറിയാത്തതുകൊണ്ട് ‘നീ ഇങ്ങോട്ട് മാറിനിൽക്ക്, നീയല്ലേ ഓടിച്ചത്’ എന്നു പൊലീസ് ചോദിച്ചു. ഉടൻ തന്നെ ആംബുലൻസ് എത്തി. താൻ നിന്നാൽ പോരേ, യുവതിക്കു പോകാൻ അനുവാദം തരണമെന്ന് ശ്രീറാം ആവശ്യപ്പെട്ടു. ടാക്സി വിളിച്ച് വഫയെ അതിൽ കയറ്റിവിട്ടു. തുടർന്ന് പൊലീസ് ശ്രീറാമിനെ കൊണ്ടുപോയി. അരമണിക്കൂറിൽ കാർ കെട്ടിവലിച്ചു കൊണ്ടുപോയി.