112 എന്ന ടോൾ ഫ്രീ നമ്പർ വഴി അടിയന്തര സഹായം
Mail This Article
തിരുവനന്തപുരം ∙ പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാനായി ആരംഭിച്ച എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ സേവനം ഇന്നു മുതൽ സംസ്ഥാനത്തൊട്ടാകെ ലഭ്യമാകും. അടിയന്തര ഘട്ടങ്ങളിൽ 112 എന്ന ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്യുന്നതു വഴി സഹായം ലഭ്യമാകും. അടിയന്തര സഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വന്നത്. ഇന്നു രാവിലെ 10.30 ന് വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
112 ഇന്ത്യ എന്ന മൊബൈൽ ആപ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്നും തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. സിഡാക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 6.18 കോടി രൂപയാണ് ചെലവ്. വിവിധ സഹായ അഭ്യർഥനകൾക്കായി വ്യത്യസ്ത ഫോൺ നമ്പറുകളാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. പുതിയ സംവിധാനത്തിൽ എല്ലാ ആവശ്യങ്ങൾക്കും 112 ലേക്ക് വിളിച്ചാൽ മതി. വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്റർ ആണ് 112 ന്റെ കൺട്രോൾ റൂം.