പ്രളയം അനാഥയാക്കിയ കുഞ്ഞിനെ ദത്തെടുക്കാൻ ആലപ്പുഴയിലെ ദമ്പതികൾ
Mail This Article
കോഴിക്കോട്∙ രക്തസമ്മർദം മൂലം ദുരിതാശ്വാസ ക്യാംപിൽ അച്ഛൻ കുഴഞ്ഞുവീണു മരിച്ചതോടെ ഒറ്റപ്പെട്ടുപോയ മാനുഷയ്ക്ക് സഹായപ്രവാഹം. തെരുവുകലാകാരനായ മാവൂർ മണക്കാട് രാജുവിന്റെ മകൾ മാനുഷയ്ക്കും സഹോദരങ്ങൾക്കുമാണു സമൂഹമാധ്യമങ്ങൾ വഴി സഹായവാഗ്ദാനങ്ങൾ ഒഴുകുന്നത്.
11 വർഷം കുട്ടികളില്ലാതെ വിഷമിച്ചിരുന്ന ജിതീഷും ഭാര്യയും തങ്ങളുടെ വാടകവീട്ടിലേക്കു നാലാം ക്ലാസുകാരിയായ മാനുഷയെ സ്വാഗതം ചെയ്തു. ജിജു ജേക്കബ് മൂഞ്ഞേലി എന്ന വ്യക്തി ഇവർക്ക് എറണാകുളത്ത് എളക്കുന്നപ്പുഴയിൽ സ്വന്തമായി ഒരു കൊച്ചുവീട് നൽകാമെന്ന വാഗ്ദാനം നൽകി. ദത്തെടുക്കൽ നിയമപ്രകാരം സ്വത്തുള്ളവർക്കു മാത്രമേ ദത്തെടുക്കാൻ കഴിയൂ.
അങ്കമാലി പവിഴപൊങ്ങ് സ്വദേശി മിനി വിവേകും മാനുഷയെ ദത്തെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തി. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന രാജുവും മക്കളും പുറമ്പോക്കിലാണു താമസിച്ചിരുന്നത്. നാലാം ക്ലാസുകാരിയായ മാനുഷയ്ക്കു രണ്ടു സഹോദരന്മാരും ഉണ്ട്. ക്യാംപ് പിരിച്ചുവിട്ട ശേഷം കുഞ്ഞുങ്ങളെ താൽകാലികമായി മാവൂർ കണ്ണിപറമ്പ് പകൽവീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്.