ADVERTISEMENT

തിരുവനന്തപുരം ∙ ദുരിതാശ്വാസ സഹായത്തിന്റെ പേരിൽ സെക്രട്ടേറിയറ്റിൽ പൊതുഭരണ സെക്രട്ടറിയും സിപിഎം സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും തമ്മിൽ അടി. ദുരിതാശ്വാസ സഹായമായി വിവിധ സാധനങ്ങൾ ആവശ്യപ്പെട്ടു വകുപ്പിനുള്ളിൽ നോട്ടിസ് വിതരണവുമായി കറങ്ങി നടന്നവരെ പൊതുഭരണ സെക്രട്ടറി തടഞ്ഞതിന്റെ പേരിലാണു സംഘടന വീണ്ടും ബിശ്വനാഥ് സിൻഹയെക്കെതിരെ തിരിഞ്ഞത്. ജോലിയെടുക്കാതെ ഒരു സംഘം ജീവനക്കാർ നോട്ടിസ് വിതരണവുമായി നടന്നതിന്റെ പേരിലായിരുന്നു സിൻഹയുടെ താക്കീത്.

അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞും നോട്ടിസ് വിതരണം തടസ്സപ്പെടുത്തിയുമുള്ള പൊതുഭരണ സെക്രട്ടറിയുടെ പ്രവൃത്തി മനുഷ്യസ്നേഹികളുടെ തലകുനിപ്പിക്കുന്നതാണെന്ന് അസോസിയേഷൻ  പുറത്തിറക്കിയ നോട്ടിസിൽ കുറ്റപ്പെടുത്തി. ഇത്തരം മാടമ്പിത്തരത്തെ ജീവനക്കാർ വച്ചുപൊറുപ്പിക്കില്ല. ഒത്തൊരുമയുടെ വിളനിലമായ കേരളമാണിതെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കുന്നുവെന്നും നോട്ടിസിൽ മുന്നറിയിപ്പുണ്ട്. സെക്രട്ടറിയുടെ വിലക്ക് ലംഘിച്ചു നോട്ടിസ് വിതരണം തുടരുമെന്ന നിലപാടിലാണ് അസോസിയേഷൻ.

അതേസമയം. അസോസിയേഷൻ ശേഖരിച്ച സാധനങ്ങൾ  സംഘടനയുടെ സ്വന്തം ചെലവിൽ ദുരന്ത മേഖലയിൽ എത്തിക്കാതെ കോർപറേഷൻ ഓഫിസിൽ എത്തിച്ചു. ഡീസൽ അടിച്ചാലേ വാഹനം ദുരന്ത മേഖലയിലേക്കു കൊണ്ടുപോകാൻ കഴിയൂ എന്ന് ഇവർ പറഞ്ഞതിനെ കോർപറേഷൻ അധികൃതർ ചോദ്യം ചെയ്തു. ഒടുവിൽ കോർപറേഷന്റെ വാഹനത്തിൽ കയറ്റിയാണു സാധനങ്ങൾ മലപ്പുറത്തേക്കു വിട്ടത്. 

സെക്രട്ടേറിയറ്റിൽ പഞ്ചിങ്ങും അച്ചടക്കവും കർശനമാക്കിയതോടെയാണു ബിശ്വനാഥ് സിൻഹ ഒരു പറ്റം ജീവനക്കാരുടെ കണ്ണിൽ കരടായത്. കഴിഞ്ഞ പ്രളയത്തിൽ ഒരു മാസത്തെ ശമ്പളം നൽകില്ലെന്ന നിലപാടെടുത്തെന്ന പേരിൽ സിൻഹയ്ക്കെതിരെ ഒരു സംഘം ജീവനക്കാർ രംഗത്തു വരികയും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകുകയും ചെയ്തിരുന്നു. പിന്നാലെ ഇദ്ദേഹത്തെ വകുപ്പിൽ നിന്നു മാറ്റി. ഇതോടെ പഞ്ചിങ് അടക്കമുള്ള പരിഷ്കാര നടപടികൾ അവതാളത്തിലായി. തുർന്നു മുഖ്യമന്ത്രി ഇടപെട്ട് സിൻഹയെ വകുപ്പിൽ മടക്കിക്കൊണ്ടു വന്നത് അസോസിയേഷനു വലിയ തിരിച്ചടിയായി.

പഞ്ചിങ് നടപ്പാക്കുന്നതിനു പുറമെ ഫയൽ നീക്കം വേഗത്തിലാക്കുന്നതിനുള്ള യജ്ഞത്തിലാണ് ഇപ്പോൾ സർക്കാർ. ഇതിനു ചുക്കാൻ പിടിക്കുന്നതാകട്ടെ സിൻഹയും. ഫയൽ തീർപ്പാക്കൽ യജ്ഞവുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ സിപിഎം അനുകൂല സംഘടന വീണ്ടും പിണങ്ങിയതു സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും. സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് സംഘടന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com