കവളപ്പാറ: പോസ്റ്റ്മോർട്ടം പ്രാർഥനാമുറിയിൽ
Mail This Article
പോത്തുകല്ല് (മലപ്പുറം) ∙ മണ്ണുകൊണ്ടു മറഞ്ഞവരുടെ അന്ത്യയാത്രയുടെ തുടക്കം, പ്രാർഥനകൾ നിറയുന്ന നമസ്കാര മുറിയിൽനിന്നാണ്. മദ്രസയിലെ കുട്ടികളുടെ പഠനമേശയാണ് ഇവരുടെ അവസാന കട്ടിൽ. കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യമില്ലെന്നറിഞ്ഞപ്പോൾ പള്ളി തുറന്നുകൊടുക്കാൻ പോത്തുകല്ല് ജംഇയ്യത്തുൽ മുജാഹിദീൻ മഹല്ല് കമ്മിറ്റിക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വെള്ളിയാഴ്ച ആദ്യ മൃതദേഹം എത്തുന്നതു മുതൽ പൊലീസിനു സഹായവുമായി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റി സജീവമാണ്.
കവളപ്പാറ മുത്തപ്പൻകുന്നിൽനിന്ന് 4 കിലോമീറ്റർ അകലെയുള്ള ഈ പള്ളിയിൽവച്ചാണ് ഇതുവരെ കണ്ടെത്തിയ എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തത്. മയ്യിത്ത് പരിപാലന കർമങ്ങൾക്ക് പള്ളിയിൽ ഉപയോഗിക്കുന്ന സ്ട്രെച്ചർ തന്നെയാണ് പോസ്റ്റ്മോർട്ടത്തിനും ഉപയോഗിക്കുന്നത്. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രം അടുത്തുതന്നെ ഉണ്ടെങ്കിലും പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യമില്ല. അങ്ങനെയാണ് പള്ളിക്കമ്മിറ്റിയെ പൊലീസ് സമീപിച്ചത്.