സപ്ലൈകോ ചില്ലറ വിൽപന ശാലകളിൽ സാധനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം
Mail This Article
കോട്ടയം ∙ കോഴിമുട്ടയും പപ്പടവും പ്രാദേശികമായി വാങ്ങാം. ബാക്കിയുള്ളതെല്ലാം സപ്ലൈകോ നേരിട്ടു വാങ്ങി വിതരണം ചെയ്യും. സപ്ലൈകോയുടെ ചില്ലറ വിൽപന ശാലകളിൽ ആവശ്യമുള്ളസാധനങ്ങൾ പ്രാദേശികമായി വാങ്ങുന്നതിനു നിയന്ത്രണം. ഒരാഴ്ചയ്ക്കുള്ളിൽ നശിച്ചു പോകുന്ന ഉൽപന്നങ്ങൾ മാത്രം പ്രാദേശിക വിപണിയിൽ നിന്നു വാങ്ങിയാൽ മതിയെന്ന് പുതിയ നിർദേശം.
സപ്ലൈകോയ്ക്ക് സംസ്ഥാനത്ത് 1337 വിൽപന ശാലകളുണ്ട്. ഇവിടേക്ക് ആവശ്യമുള്ള സാധനങ്ങൾ 55 ഡിപ്പോകളിൽ നിന്നു പ്രാദേശികമായാണ് വാങ്ങിയിരുന്നത്. ഒരു മാസം മുൻപ് അറിയിച്ചാലേ കേന്ദ്രീകൃത വിതരണ ശൃംഖലയിൽ നിന്നു ചില്ലറ വിൽപന ശാലകളിലേക്കു സാധനങ്ങൾ ലഭിക്കൂ. ഇതു മൂലം വ്യാപാര കേന്ദ്രങ്ങളിൽ സാധനങ്ങൾ തീരുന്നത് അനുസരിച്ച് സംഭരിക്കാൻ പലപ്പോഴും തടസ്സം വരും.
ഈ കാലതാമസം ഒഴിവാക്കാനും പ്രാദേശിക വിപണിയെ സഹായിക്കാനുമായിരുന്നു പ്രാദേശികമായി സാധനങ്ങൾ വാങ്ങിയിരുന്നത്. ഇത് കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉൽപാദകർക്കും പ്രാദേശികമായി കാപ്പിപ്പൊടികൾ, അച്ചാർ, സോപ്പ് പോലുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നവർക്കും സഹായമായിരുന്നു. ഇതാണ് പുതിയ നിബന്ധനയോടെ ഇല്ലാതാവുക.
അതേ സമയം ചരക്കെടുക്കുന്നതിൽ ക്രമക്കേടുകളുണ്ടെന്ന പരാതി വന്നതിലാണ് പുതിയ തീരുമാനമെന്നു സപ്ലൈകോ ചെയർമാൻ കെ.എൻ. സതീഷ് പറഞ്ഞു. ഒരേ ഉൽപന്നത്തിനു രണ്ടു ജില്ലകളിൽ രണ്ടു വില ഈടാക്കുന്നതായും ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഈ സാഹചര്യത്തിലാണു തീരുമാനം.