ദുരന്തമേഖലയിൽനിന്ന് മാറ്റിപ്പാർപ്പിക്കൽ; 7 ദിവസത്തിനകം പരിശോധന
Mail This Article
പാലക്കാട് ∙ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വിള്ളലുമുണ്ടായ പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് ഉൾപ്പെടെയുളള നടപടിയുടെ ഭാഗമായി വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. 7 ദിവസത്തിനകം പരിശോധന നടത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര സുരക്ഷാസംവിധാനത്തിനു രൂപം നൽകും.
സംസ്ഥാന എമർജൻസി ഒാപ്പറേഷൻസ് സെന്ററിന്റെ (എസ്‌സിഒസി) നേതൃത്വത്തിൽ ഭൗമശാസ്ത്രജ്ഞൻ, മണ്ണുസംരക്ഷണ ഒാഫിസർ എന്നിവരുൾപ്പെട്ട സംഘങ്ങൾ കോഴിക്കോട്, കണ്ണൂർ, വയനാട്, കോട്ടയം, എറണാകുളം, പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂർ, പത്തനംതിട്ട ജില്ലകളെ സംബന്ധിച്ചാണ് ആദ്യം റിപ്പോർട്ട് തയാറാക്കുക. ആളപായമുണ്ടായ മലപ്പുറം, വയനാട് ജില്ലകളിൽ 10 സംഘങ്ങളാണു പരിശോധിക്കുന്നത്.
തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ടാകും. കുന്നിൻചെരുവുകളിൽ വീടുകൾ നിർമിച്ചതിലെ അപാകത, മുൻപ് ഇവിടെയുണ്ടായ മണ്ണിടിച്ചിൽ, വിള്ളലുകൾ, മഴക്കുഴികൾ, പുതുതായി ഉണ്ടായ നീരുറവകൾ, അതിൽ നിന്നുള്ള വെളളത്തിന്റെ നിറം, ചെരിഞ്ഞു നിൽക്കുന്ന മരങ്ങൾ, കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും അടയ്ക്കാൻ കഴിയാത്ത സ്ഥിതി എന്നിവയാണു പരിശോധിക്കുന്നതെന്നു ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. പ്രദേശത്തെ സാഹചര്യത്തെക്കുറിച്ചു സംഘം ജില്ലാ ദുരന്തനിവാരണ വിഭാഗത്തിനു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടി ആരംഭിക്കും.