ADVERTISEMENT

തൊടുപുഴ ∙ ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസിൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. ലംബോദരനും കുടുംബാംഗങ്ങളും റവന്യു ഉദ്യോഗസ്ഥരും ഉൾപ്പെടെ 24 പേരാണു പ്രതിപ്പട്ടികയിൽ. ഇവരിൽ 22 പേരും റവന്യു ഉദ്യോഗസ്ഥരാണ്.  പ്രതിപ്പട്ടികയിലുള്ള വനിത ഉൾപ്പെടെ 5 റവന്യു ഉദ്യോഗസ്ഥർ ജീവിച്ചിരിപ്പില്ല.  വ്യാജരേഖ ചമയ്ക്കാൻ സഹായിച്ചു എന്നതാണു റവന്യു ജീവനക്കാർക്കെതിരെയുള്ള കുറ്റം.

ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3 ഏക്കർ 98 സെന്റ് സർക്കാർ ഭൂമി, വ്യാജരേഖകൾ ചമച്ച് ലംബോദരനും മറ്റു പ്രതികളും കൈവശപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.  ലംബോദരന്റെ ഭാര്യാസഹോദരനായ പി.എ. രാജേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. ലംബോദരൻ രണ്ടാം പ്രതി ആണ്. റവന്യു രേഖകളിൽ കൃത്രിമം കാട്ടി, സർക്കാർ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരൻ ബൈസൺവാലി പൊട്ടൻകാട് ഇരുപതേക്കർ മുണ്ടയ്ക്കൽ വീട്ടിൽ എം.എം. ലംബോദരനും  കുടുംബാംഗങ്ങളും കോടിക്കണക്കിനു രൂപ വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി വ്യാജ പട്ടയത്തിലൂടെ സ്വന്തമാക്കിയതെന്നു കുറ്റപത്രത്തിൽ പറയുന്നു.   വില്ലേജ് ഓഫിസിലെ രേഖകൾ കീറിമാറ്റിയെന്നും നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 2004-05 കാലയളവിലാണ് ക്രമക്കേട് നടന്നത്. ശാന്തൻപാറ പൊലീസാണ് തുടക്കത്തിൽ കേസ് അന്വേഷിച്ചത്.  2007 ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കാൻ ദൗത്യസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.  തുടർന്നു നടന്ന പരിശോധനയിലാണ് എം.എം. ലംബോദരന്റെ ഭൂമി ഇടപാടുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയതും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതും. കയ്യേറ്റമൊഴിപ്പിക്കാനുള്ള വിഎസിന്റെ തീരുമാനത്തിനെതിരെ, അന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി പരസ്യമായി രംഗത്തെത്തിയിരുന്നു. 12 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ കാലയളവിൽ 13 ഉദ്യോഗസ്ഥരാണു കേസ് അന്വേഷിച്ചത്. കേസിന്റെ നിർണായക ഘട്ടത്തിൽ പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതോടെ കുറ്റപത്ര സമർപ്പണം വൈകി.  ഇടുക്കി ജില്ലയിൽ ദേവികുളം ബ്ലോക്കിൽ ഉൾപ്പെടുന്നതാണു ചിന്നക്കനാൽ പ്രദേശം. ചിന്നക്കനാൽ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 2 കേസുകളിൽ കൂടി ഇനി കുറ്റപത്രം സമർപ്പിക്കാനുണ്ട്.

തണ്ടപ്പേര് റജിസ്റ്ററിലെ പേജ് കീറി മാറ്റി

കയ്യേറിയ സർക്കാർ ഭൂമിയിൽ എം.എം. ലംബോദരന്റെ ഭാര്യാസഹോദരൻ പി.എ.രാജേന്ദ്രൻ എൽഎ 202/72 എന്ന നമ്പറിൽ സർവേ നമ്പർ 151/1ലെ 3.98 സെന്റ് സ്ഥലത്തിനാണ് വ്യാജ പട്ടയം ഉണ്ടാക്കിയത്. ചിന്നക്കനാൽ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന സ്റ്റുവർട്ട് ജെ.ജേക്കബിന്റെ സഹായത്തോടെ 2002ൽ ചിന്നക്കനാൽ വില്ലേജിലെ തണ്ടപ്പേർ റജിസ്റ്റർ അഞ്ചിലെ, 474 നമ്പർ തണ്ടപ്പേർ പേജ് കീറി മാറ്റി. പകരം അതേ നമ്പറിൽ രാജേന്ദ്രന്റെ പേരിലുള്ള പുതിയ പേജ് ഒട്ടിച്ചു ചേർക്കുകയായിരുന്നു. അതേ ദിവസം തന്നെ 2001-02 വർഷത്തെ കരവും ഒടുക്കി.

പിന്നീട് 2004 ഡിസംബർ 21ന് ഈ ഭൂമി എം.എം. ലംബോദരൻ,  രാജേന്ദ്രന്റെ കൈയിൽ നിന്നു വാങ്ങി. വ്യാജപട്ടയമാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2005 ജനുവരി 10ന് ഈ ഭൂമി ലംബോദരൻ പോക്കുവരവ് നടത്തുകയും തുടർന്ന് 2006 ഒക്ടോബർ എട്ടിന് മകൻ എം.എൽ. ലെജീഷിന്റെ പേരിൽ ആധാരം നടത്തുകയും ചെയ്തെന്നാണ്  ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 

ആവശ്യമില്ലാത്തത് ചോദിച്ചാൽ സ്വഭാവം മാറും: മന്ത്രി മണി

ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജ ‌പട്ടയത്തിലൂടെ കൈവശപ്പെടുത്തിയ കേസിൽ തന്റെ സഹോദരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു മന്ത്രി എം.എം. മണി. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കരുതെന്നും ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ തന്റെ സ്വഭാവം മാറുമെന്നുമായിരുന്നു മന്ത്രി മണിയുടെ പ്രതികരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com