മാണി സി. കാപ്പന്റെ പത്രിക തള്ളേണ്ടിയിരുന്നത്: കെ.എം. ഷാജഹാൻ
Mail This Article
പാലാ ∙ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പൂർണമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നു വി.എസ്.അച്യുതാനന്ദന്റെ മുൻ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാൻ. 5.5 കോടിയോളം രൂപയുടെ ചെക്ക് കേസുകൾ നിലവിലുണ്ട്. ഇതിൽ 2.20 കോടിയുടെ കേസുകൾ സത്യവാങ്മൂലത്തിൽ കാണിച്ചിട്ടില്ല. ക്രിമിനൽ കേസുകളിൽ പ്രതിയല്ലെന്നു പറഞ്ഞിരുന്നെങ്കിലും ഒരു കേസിൽ പ്രതിയാണ്. യഥാർഥ ഇടതുപക്ഷ വിശാസികൾക്ക് അംഗീകരിക്കാനാകാത്ത സ്ഥാനാർഥിയാണ് അദ്ദേഹം.
കൃഷിയും സിനിമാ നിർമാണവുമാണ് തൊഴിലെന്നു കാണിച്ചിട്ടുണ്ടെങ്കിലും അവസാനം സിനിമ നിർമിച്ചത്18 വർഷം മുൻപാണ്. കൃഷി നടത്താൻ മേഘാലയയിൽ സ്ഥലം പാട്ടത്തിനെടുത്തെന്നു പറയുന്നുണ്ടെങ്കിലും കൃഷി നടത്തുന്നതായി അറിവില്ല. ഇദ്ദേഹം നടത്തിയ സ്ഥലം ഇടപാടുകളും അന്വേഷിക്കണം. നാമനിർദേശ പത്രിക തള്ളേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും ഇനി നിയമ നടപടികളുമായി മുൻപോട്ടു പോകുമെന്നും കെ.എം. ഷാജഹാൻ പറഞ്ഞു.
അതേസമയം, ബാധ്യതകളും കേസുകളുമെല്ലാം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മാണി സി. കാപ്പൻ പറഞ്ഞു. 14 കോടി രൂപ ബാങ്കുകളിൽ അടയ്ക്കാനുള്ളതും ചെക്ക് കേസുകളും സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്. ആരോപണമുന്നയിച്ച കെ.എം. ഷാജഹാനെ അറിയില്ലെന്നും ഇതിനു പിന്നിൽ പരാജയഭീതി പൂണ്ട യുഡിഎഫാണെന്നും മാണി സി.കാപ്പൻ പറഞ്ഞു.
കെ.എം. ഷാജഹാന്റേത് വിലപ്പോവുന്ന ആരോപണങ്ങളല്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.