പെരുമാറ്റച്ചട്ട ലംഘനം: മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
Mail This Article
തിരുവനന്തപുരം∙ പാലാ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മത്സ്യ മാർക്കറ്റ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കു തിരഞ്ഞെടുപ്പു കമ്മിഷന്റെ താക്കീത്.പാലായിൽ മത്സ്യ മാർക്കറ്റ് അനുവദിക്കുമെന്ന മേഴ്സിക്കുട്ടിയമ്മയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ(സിഇഒ) ടിക്കാറാം മീണ താക്കീതു ചെയ്തത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പാലാ നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിൽ വാഗ്ദാനങ്ങളോ പ്രഖ്യാപനങ്ങളോ നടത്താൻ പാടില്ല.
മന്ത്രിയുടെ പ്രഖ്യാപനം ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് നേതാവ് ജോസഫ് എം.പുതുശ്ശേരിയാണു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയത്. തുടർന്നു കോട്ടയം കലക്ടറോടു കമ്മിഷൻ റിപ്പോർട്ട് തേടി. അദ്ദേഹത്തിന്റെ റിപ്പോർട്ടും ഇതുമായി ബന്ധപ്പെട്ടു ടിവി ചാനലുകളിൽ വന്ന വാർത്തകളുടെ ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷമാണു ചട്ടലംഘനമാണെന്നു കമ്മിഷൻ കണ്ടെത്തിയത്.