കിഫ്ബി, കിയാൽ പൂർണ ഓഡിറ്റ് നടത്തണം: രമേശ് ചെന്നിത്തല
Mail This Article
പാലാ ∙ കിഫ്ബി, കണ്ണൂർ രാജ്യാന്തര എയർപോർട്ട് ലിമിറ്റഡ് (കിയാൽ) എന്നിവ സംബന്ധിച്ചു പൂർണ ഓഡിറ്റ് നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും കണ്ടെത്തും എന്ന ഭീതിയിലാണ് ഓഡിറ്റിനെ എതിർക്കുന്നത്. മസാല ബോണ്ട് പുറത്തിറക്കിയതു വഴി 10 കോടി രൂപ ഇതുവരെ നഷ്ടം വന്നു കഴിഞ്ഞു. വികസനത്തിന്റെ പേരിൽ അഴിമതി നടത്തുന്നതിനെയാണു പ്രതിപക്ഷം എതിർക്കുന്നത്. ധനകാര്യ വകുപ്പിനു കീഴിലുള്ള കിഫ്ബിയിലെ ഫയലുകൾ ആ വകുപ്പു പോലും കാണുന്നില്ല. സ്വകാര്യ സാമ്രാജ്യമായി കിഫ്ബി മാറി. 20% ജോലികൾ പോലും കിഫ്ബി വഴിയുള്ളത് ആരംഭിച്ചിട്ടില്ല. കിയാലിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി മറച്ചുവച്ചാണു സർക്കാർ ഓഹരി കുറവായി കാണിക്കുന്നത്.
മുഖ്യമന്ത്രിക്കു പാലായിൽ രാഷ്ട്രീയം പറയാൻ പേടിയാണ്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി വേഗത്തിൽ നടപ്പാക്കിയ മുഖ്യമന്ത്രിയാണു മരട് ഫ്ലാറ്റ് വിഷയത്തിലെ സുപ്രീം കോടതി വിധിയിൽ സർവകക്ഷി യോഗം വിളിച്ചത്. കോടതി വിധികളിൽ വിവേകത്തോടെ ഇടപെടണം എന്നാണു യുഡിഎഫ് നിലപാട്. ശബരിമലയിൽ നിയമം നിർമിക്കാൻ തയാറെന്നു പറയുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ ആദ്യം നിയമം കൊണ്ടുവരാൻ നടപടിയെടുക്കണം. ഈ വിഷയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ കൊണ്ടുവന്ന സ്വകാര്യ ബിൽ എതിർക്കുകയാണു കേന്ദ്രസർക്കാർ ചെയ്തത്.
മുന്നാക്ക വികസന കോർപറേഷനു യുഡിഎഫ് സർക്കാരിന്റെ കാലത്തെക്കാൾ കൂടുതൽ പണം അനുവദിച്ചെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രചാരണം തെറ്റാണ്. ബജറ്റിൽ തുക വകകൊള്ളിച്ചതു മാത്രമേയുള്ളൂ. കോർപറേഷനു പണം നൽകിയിട്ടില്ല. കോർപറേഷന്റെ പ്രവർത്തനം നിലച്ച മട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.