സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ
Mail This Article
നാദാപുരം ∙ ജിഷ്ണുപ്രണോയിയുടെ മരണത്തിൽ കോളജ് ചെയർമാൻ പി.കൃഷ്ണപ്രസാദിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. മകൾ അവിഷ്ണയ്ക്ക് പ്ലസ് ടുവിന് മികച്ച വിജയം നേടാനായെങ്കിലും തുടർ പഠനം ഇത്തരം കോളജുകളിൽ വേണ്ടെന്നു തീരുമാനിച്ച് നാട്ടിൽ തന്നെയുള്ള സ്വാശ്രയ കോളജിലാണ് ചേർന്നതെന്ന് മഹിജ പറഞ്ഞു.
2017 ജനുവരി 6ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പരീക്ഷയ്ക്കിടെ ഉച്ച കഴിഞ്ഞു 3 മണിയോടെ കോപ്പിയടി ആരോപിച്ച് ജിഷ്ണുവിനെ പിടികൂടി പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിച്ചു. അവിടെ വച്ചാണ് കേസിലെ പ്രതികളായ വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, സി.പി. പ്രവീൺ എന്നിവർ ജിഷ്ണുവിനെ രൂക്ഷമായി ശകാരിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
അന്വേഷണം സിബിഐക്കു വിടാൻ തീരുമാനിച്ച് 2017 ജൂൺ 15നു സംസ്‌ഥാന സർക്കാർ വിജ്‌ഞാപനമിറക്കി. എന്നാൽ, ആവശ്യം സിബിഐ തള്ളി. കേസിൽ നീതി തേടിയെത്തിയ അമ്മ കെ.പി. മഹിജയെ തലസ്ഥാനത്തു ഡിജിപി ഓഫിസിനു മുന്നിലെ തെരുവിൽ പൊലീസ് വലിച്ചിഴച്ചതു സംസ്ഥാനത്തു വ്യാപക പ്രതിഷേധത്തിന് ഇടാക്കിയിരുന്നു.
തുടർന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട മഹിജയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി, കേസ് സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി. 2018 ജനുവരിയിലാണ് അന്വേഷണം അവർക്കു കൈമാറിയത്.