ഇബ്രാഹിംകുഞ്ഞിന്റെ രണ്ടാംവട്ട ചോദ്യംചെയ്യൽ നിർണായകം
Mail This Article
കൊച്ചി∙ പാലാരിവട്ടം മേൽപാലം നിർമാണവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് എംഎൽഎയുടെ രണ്ടാംവട്ട ചോദ്യംചെയ്യൽ നിർണായകമാകും. കേസിൽ കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥർ പ്രതികളായേക്കും.
അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, കേസിലെ ഒന്നാം പ്രതിയും ആർഡിഎസ് കമ്പനി എംഡിയുമായ സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരുടെ മൊഴികൾ തുടർ അന്വേഷണത്തിൽ നിർണായകമാണ്.
ടെൻഡറിലും ടെൻഡർ റജിസ്റ്ററിലും കൃത്രിമം നടന്നതിന്റെ തെളിവുകൾ പുറത്തു വന്നതാണ് മുൻമന്ത്രി ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാൻ വഴിയൊരുക്കിയത്. ആർഡിഎസ് 47.68 കോടി രൂപയുടെ ടെൻഡറാണു നൽകിയപ്പോൾ, 42 കോടിയുടെ ടെൻഡർ നൽകിയ ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിയെ രേഖകൾ തിരുത്തി ഒഴിവാക്കി എന്നതിനു തെളിവുണ്ട്.
ടെൻഡർ തുറക്കുമ്പോൾ തുക രേഖപ്പെടുത്തുന്ന റജിസ്റ്ററിലും തിരുത്തൽ വരുത്തി. എന്നാൽ, ടെൻഡറിലെ തിരുത്തിയ തുകയും റജിസ്റ്ററിലെ തിരുത്തിയ തുകയും തമ്മിൽ വ്യത്യാസമുണ്ട്.