റിസർവ് ബാങ്ക് അനുമതി: കടമ്പ കടന്ന് കേരള ബാങ്ക്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ ബാങ്കുകളെ ലയിപ്പിച്ചു കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി. ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളുടെ തീർപ്പനുസരിച്ചു ബാങ്ക് രൂപീകരിക്കാനാണ് അംഗീകാരം. കേസുകൾ വേഗം തീർപ്പാകുമെന്നും കേരള ബാങ്ക് വൈകാതെ നിലവിൽ വരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മലപ്പുറം ഒഴികെ 13 ജില്ലാ ബാങ്കുകളും ലയന പ്രമേയം അംഗീകരിച്ചു. യുഡിഎഫിനു ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ ബാങ്കിൽ 2 തവണ പ്രമേയം അവതരിപ്പിച്ചെങ്കിലും പാസായില്ല. ഈ ബാങ്കിന് ഇനിയും അവസരം നൽകുമെന്നു മന്ത്രി വ്യക്തമാക്കി. റിസർവ് ബാങ്ക് ഇപ്പോൾ നൽകിയ അനുമതിക്ക് 2020 മാർച്ച് 31 വരെ പ്രാബല്യമുണ്ട്. അതിനകം എല്ലാ വ്യവസ്ഥകളും അംഗീകരിക്കണം.
ആർബിഐ വ്യവസ്ഥകൾ
1. ഭരണസമിതിയിൽ 2 പ്രഫഷനലുകളെങ്കിലും വേണം. വോട്ടവകാശം ഇല്ലാത്ത വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ റൊട്ടേഷൻ വ്യവസ്ഥയിൽ പ്രത്യേക ക്ഷണിതാവാക്കണം.
2. ബോർഡ് ഓഫ് മാനേജ്മെന്റിന്റെ ഘടന, അധികാരങ്ങൾ എന്നിവ അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കുകളുടെ മാതൃകയിൽ..
3. ഉപയോക്താക്കൾക്കു മികച്ച സേവനം നൽകാൻ കഴിയുന്ന സോഫ്റ്റ്‌വെയർ തയാറാക്കണം.
4. ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ആർബിഐ നിശ്ചയിച്ച യോഗ്യതകളുള്ള ആളെ നിയമിക്കണം.
5. ജില്ലാ ബാങ്ക് ശാഖകൾ സംസ്ഥാന ബാങ്ക് ശാഖകളാക്കിയ ശേഷം അവയുടെ ലൈസൻസിന് ആർബിഐക്ക് അപേക്ഷ നൽകണം. ആർബിഐ അനുമതിയില്ലാതെ ശാഖകൾ മാറ്റരുത്.
6. ജില്ലാ ബാങ്കുകളുടെ ലൈസൻസ് ആർബിഐയ്ക്കു സറണ്ടർ ചെയ്യണം.