പാളംതെറ്റി കേരളത്തിലെ 5 പദ്ധതികൾ; ശബരി പാതയ്ക്ക് ഉൾപ്പെടെ ഇനി പണം തരില്ലെന്ന് റെയിൽവേ
Mail This Article
കൊച്ചി ∙ വർഷങ്ങൾക്കു മുൻപ് അനുമതി ലഭിച്ചതും കാര്യമായ പുരോഗതി ഇല്ലാത്തതുമായ കേരളത്തിലെ 5 പദ്ധതികൾ മരവിപ്പിക്കാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടു. സംസ്ഥാനം പകുതി ചെലവു വഹിക്കാൻ തയാറാകാത്തതും പ്രാദേശിക എതിർപ്പും മൂലമാണ് ഇവ മുടങ്ങിയത്.
അങ്കമാലി– എരുമേലി ശബരി പാത, ഗുരുവായൂർ– തിരുനാവായ പാത, എറണാകുളം– കുമ്പളം, കുമ്പളം– തുറവൂർ, തുറവൂർ– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ എന്നീ പദ്ധതികളിൽ പണം ചെലവഴിക്കരുതെന്നാണു നിർദേശം. പദ്ധതികൾ ഉപേക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആശങ്കയുണ്ട്.
ശബരി പാതയ്ക്കായി ഇതുവരെ 264 കോടി രൂപയും ഗുരുവായൂർ – തിരുനാവായ പാതയ്ക്കായി 36 കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. ശബരി പാതയുടെ പകുതി ചെലവു വഹിക്കാൻ മുൻപു യുഡിഎഫ് സർക്കാർ തയാറായിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ അതിൽ നിന്നു പിന്നോട്ടു പോയി. ഇടക്കാലത്തു സർക്കാർ ഇക്കാര്യം അംഗീകരിച്ചെങ്കിലും തീരുമാനം ബോർഡിനെ അറിയിച്ചിട്ടില്ല.
ആലപ്പുഴ വഴിയുളള പാത ഇരട്ടിപ്പിക്കൽ നേരത്തേയുളള പദ്ധതിയാണെന്നും റെയിൽവേ തന്നെ മുഴുവൻ ചെലവു വഹിക്കണമെന്നുമാണ് സംസ്ഥാന നിലപാട്. എന്നാൽ ചെലവു കൂടിയതിനാൽ പകുതി കേരളം തരണമെന്ന നിലപാടിലാണ് റെയിൽവേ.
അതേസമയം കന്യാകുമാരി– തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന് ഇത്തരം നിബന്ധനകളില്ലെന്നതു സർക്കാരിനു പിടിവളളിയാകും. കഴിഞ്ഞ എൻഡിഎ മന്ത്രിസഭയിൽ അംഗമായിരുന്ന പൊൻ രാധാകൃഷ്ണന്റെ സമ്മർദമാണ് കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ റെയിൽവേ സ്വന്തം ചെലവിൽ ചെയ്യാൻ കാരണം. എന്നാൽ മരവിപ്പിച്ചിക്കുന്ന മറ്റു പദ്ധതികളുടെ കാര്യത്തിൽ ഇത്തരം വാദങ്ങൾ വിലപ്പോവില്ല.