ADVERTISEMENT

തൃശൂർ ∙ അന്നൊരിക്കൽ മഠത്തിന്റെ അകത്തളത്തിൽ ബോധം കെട്ടുവീഴുമെന്ന നിലയിലായി മറിയം ത്രേസ്യ. വീഴും മുൻപ് സഹ സന്യാസിനിയോടു പറഞ്ഞു. അരക്കെട്ടിൽ ഞാനൊരു മുള്ളരഞ്ഞാണം കെട്ടിയിട്ടുണ്ട്... അതിപ്പോൾ മുറിഞ്ഞ് ശരീരത്തിനുള്ളിലായി..’’

ഇന്നു വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന മദർ മറിയം ത്രേസ്യ പുണ്യപദത്തിലെത്തിയതിനു പിന്നിൽ സഹനവും സേവനവും തന്നെയാണു പ്രധാന പടികൾ. അടിയുറച്ച പ്രാർഥനാജീവിതത്തിൽ നിന്നാണ് ഇവ സ്വായത്തമാക്കിയത്..

സഹനത്തിന്റെ തീച്ചൂളയിൽ നിന്ന് മദർ മറിയം ത്രേസ്യ വിളിച്ചു പറഞ്ഞു. ഞാൻ എന്നെ ദൈവത്തിനു കൊടുത്തിരിക്കുന്നു.. എനിക്ക് ഇനി ദൈവം മാത്രം മതി. എന്റെ കൂടി പാപങ്ങളാണ് ആ കുരിശിന്റെ  ഭാരമെങ്കിൽ അതിൽ കുറച്ച് ഞാൻ ഏറ്റെടുക്കാം. വേദനകൾ എനിക്കു തന്നോളൂ...

നൂൽക്കമ്പികൾ നെയ്ത മേൽവസ്ത്രവും മുള്ളരഞ്ഞാണവും ധരിച്ചു കുത്തിക്കൊള്ളുന്ന വേദനയുമായാണു മദർ മറിയം ത്രേസ്യ ജീവിച്ചത്. ആ സഹനവും പ്രാർഥനയുമായിരുന്നു സേവനത്തിനുള്ള ഉൾക്കരുത്ത്. 

ഹോളിഫാമിലി സന്യാസ സമൂഹത്തിന്റെയും കരുത്ത്  ആ പ്രാർഥനയും സഹനവുമാണ്. അന്നേ വിശുദ്ധയും മാലാഖയുമായിരുന്നു മാള പുത്തൻചിറ മേഖലയിലെ ജനങ്ങൾക്ക്. വസൂരി അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ച, ബന്ധുക്കൾ ഉപേക്ഷിച്ച മരണാസന്നരെ തേടിപോകുന്നത് കേരളത്തിലെ സ്ത്രീകൾ പുറത്തിറങ്ങാൻ പോലും മടിച്ചിരുന്ന കാലത്താണ്.

തൈരി

∙ വ്രണങ്ങളുമായി കഴിഞ്ഞിരുന്ന തൈരി എന്ന പിന്നാക്ക വിഭാഗത്തിൽപെട്ട സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നു  പരിചരിച്ചതും  രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചകാലംകഴിഞ്ഞു  രോഗം സുഖപ്പെട്ടപ്പോൾ സ്വന്തം വീട്ടുപറമ്പിൽ ഒരു കൂര നിർമിച്ച്  അവിടെ താമസിപ്പിച്ചു.

ബ്രിജീത്ത

∙ ഒരു ക്ഷുരകസ്ത്രീയുടെ കൈക്കുഞ്ഞ്. മരണാസന്നയായി കിടന്ന ആ സ്ത്രീയെ പരിചരിക്കുകയായിരുന്നു മറിയം ത്രേസ്യ. പെട്ടെന്ന് ആ സ്ത്രീ മരിച്ചു. മുലകുടി മാറാത്ത കുട്ടി അമ്മയുടെ മാറിൽകിടന്നു വിശന്നുകരഞ്ഞു. മറിയം ത്രേസ്യ ആ കുഞ്ഞിനെ എടുത്തു വീട്ടിൽ കൊണ്ടുവന്നു. ബ്രിജീത്ത എന്നു പേരിട്ടു വളർത്തി. അടുത്തകാലം വരെ അവർ ജീവിച്ചിരുന്നു, തൃശൂരിലെ ചേർപ്പ് ഗ്രാമത്തിൽ. 

മറ്റൊരു ത്രേസ്യ

∙ കരാഞ്ചിറ ആലപ്പാട്ട്  ലോനയുടെ മകൾത്രേസ്യഅസുഖം ബാധിച്ചു കിടപ്പിൽ.  അവൾക്കുവേണ്ടി പ്രാർഥിക്കണമെന്നു വിതയത്തിലച്ചൻ ത്രേസ്യയോട് ആവശ്യപ്പെട്ടു. അവളുടെ ദീനയാതനകൾ വിവരിച്ചപ്പോൾ മറിയം ത്രേസ്യ പ്രാർഥിച്ചു. ‘അവളുടെ അസുഖം മാറ്റണേ, പകരം ആ യാതനകൾ എനിക്കു തരിക. ഞാൻ സഹിച്ചുകൊള്ളാം’ ആലപ്പാട്ട് ത്രേസ്യ സുഖം പ്രാപിച്ചു. പക്ഷേ, മറിയം ത്രേസ്യ ഒരാഴ്ച കിടപ്പിലായി. 

മരിച്ചു ജീവിച്ചവൾ 

∙ അറുപതോളം പേരാണ് അന്നു പുത്തൻചിറയിൽ വസൂരി വന്നു മരിച്ചത്.  മരിച്ചുവെന്നു കരുതി പഴമ്പായയിൽകെട്ടി മാറ്റിക്കിടത്തിയിരുന്ന ഒരു സ്ത്രീയെ കുഴിച്ചിടാനൊരുങ്ങുമ്പോൾ മറിയം ത്രേസ്യ എത്തി പായ അഴിച്ചു പുറത്തെടുത്തെന്നും അപ്പോൾ ജീവനുണ്ടായിരുന്നെന്നും  രേഖപ്പെടുത്തിയിട്ടുണ്ട്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com