ADVERTISEMENT

തിരുവനന്തപുരം ∙ മാർക്ക്ദാന വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളിപ്പറഞ്ഞതോടെ മന്ത്രി കെ.ടി. ജലീൽ ഇടതുമുന്നണിയിലും സർക്കാരിലും ഒറ്റപ്പെട്ടു. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടമായിട്ടു പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ പിന്തുണയ്ക്കാൻ തയാറായില്ല. അതിനിടെ, ജലീൽ നടത്തിയ അനധികൃത ഇടപെടലുകൾ റദ്ദാക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ് ഖാനു വീണ്ടും കത്ത് നൽകി.

രമേശ് ചെന്നിത്തലയുടെ മകൻ രമിത്തിനു സിവിൽ സർവീസസ് അഭിമുഖത്തിൽ ഉയർന്ന മാർക്ക് ലഭിച്ചതു സ്വാധീനത്തിലൂടെയാണെന്ന മന്ത്രിയുടെ ആരോപണം അനാവശ്യമായിരുന്നു എന്നാണ് ഇടതുമുന്നണിയിലെ വിലയിരുത്തൽ. അതു യുഡിഎഫ് ശൈലിയാണെന്നു കോടിയേരി പറയുകയും ചെയ്തു. താൻ യുഡിഎഫിൽ നിന്നാണു വന്നതെന്നും അതിന്റെ കറ ചിലപ്പോൾ കാണുമെന്നുമായിരുന്നു ജലീലിന്റെ മറുപടി. രമിത്തിനെതിരായ ആരോപണം ആവർത്തിക്കുകയും ചെയ്തു.

മാർക്ക്ദാന ആരോപണം ഉയർന്നതു മുതൽ ജലീലിന്റെ പ്രതിരോധം ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. അദാലത്തുകൾ നിയമവിരുദ്ധമാണെന്ന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ വിമർശനം കൂടി വന്നതോടെ സിപിഎമ്മിന്റെ സൈബർ പ്രചാരകർ വരെ പിൻവലിഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി സൂചിപ്പിച്ചു. ഭൂരിഭാഗം ഇടതുനേതാക്കളും വിവാദവുമായി ബന്ധപ്പെട്ട ടിവി ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. എത്തുന്നവർക്കാകട്ടെ, സിവിൽ സർവീസസ് ആരോപണത്തിൽ ഉൾപ്പെടെ നിലപാട് ന്യായീകരിക്കാൻ കഴിയുന്നുമില്ല.

വീഴ്ചയില്ല: ഗവർണർക്ക് വിസിയുടെ റിപ്പോർട്ട്

കോട്ടയം ∙ എംജി സർവകലാശാല അദാലത്തിൽ വിദ്യാർഥികൾക്കു മോഡറേഷൻ നൽകിയതിൽ വീഴ്ചയില്ലെന്നു വൈസ് ചാൻസലർ ഡോ. സാബു തോമസ് ഗവർണർക്കു റിപ്പോർട്ട് നൽകി. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കു റജിസ്ട്രാർ ഡോ. കെ. സാബുക്കുട്ടനും റിപ്പോർട്ട് നൽകി.

വിദ്യാർഥികളുടെ നന്മയ്ക്കു വേണ്ടിയാണ് മോഡറേഷൻ നൽകാൻ തീരുമാനിച്ചതെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നും വിസിയുടെ റിപ്പോർട്ടിൽ പറയുന്നു. മോഡറേഷൻ നൽകാനുള്ള അധികാരം സർവകലാശാലയ്ക്കും സിൻഡിക്കറ്റിനുമുണ്ട്. നടപടി സർവകലാശാലയുടെ നിലവാരത്തെ ബാധിച്ചിട്ടില്ലെന്നും പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com