ADVERTISEMENT

തിരുവനന്തപുരം ∙ എംജി സർവകലാശാലയിൽ നടന്നതു മോഡറേഷനാണെന്നും അതിനെ മാർക്കു ദാനമെന്നു  ചിത്രീകരിക്കുന്നതു ശരിയല്ലെന്നുമുള്ള  മന്ത്രി ജലീലിന്റെ വാദം നിരർഥകമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അവിടെ നടന്നതു മാർക്ക് ദാനമല്ല, മാർക്ക് കൊള്ളയാണ്. നിയമവിരുദ്ധമായ കാര്യങ്ങൾ  താൻ ഇനിയും ചെയ്യുമെന്നു വീമ്പു പറയുന്ന മന്ത്രിയുടെ നിലപാട് നിർഭാഗ്യകരമാണ്. കെ.ടി.ജലീലിനെപ്പോലെ ഇത്രയും നഗ്നമായി സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുകയും നിയമലംഘനങ്ങൾ നടത്തുകയും ചെയ്ത മറ്റൊരു മന്ത്രിയില്ല. 

 മാർക്ക് കൊള്ളയ്ക്കു പിന്നിൽ  ഗൂഢാലോചന നടന്നു എന്നു വ്യക്തമാണ്. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ ആദ്യാവസാനം പങ്കെടുത്തത് ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്. വളയമില്ലാത്ത ചാട്ടങ്ങൾ മിക്ക സർവകലാശാലകളിലും നടന്നു. സാങ്കേതിക സർവകലാശാലയിലും തോറ്റ കുട്ടികൾക്ക് 5 മാർക്ക് വീതം കൂട്ടിക്കൊടുക്കാൻ തീരുമാനമുണ്ടായി.

എംജി സർവകലാശാലയിലെ തന്നെ നഴ്സിങ്  വിദ്യാർഥികൾക്ക് 5 മാർക്ക് കൂട്ടിയിട്ടു നൽകിയത് വേറൊന്ന്. ആരോഗ്യ സർവകലാശാലയിൽ എംബിബിഎസിനു  മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ചതു മറ്റൊരു ഉദാഹരണമാണ്. വിസിയെ മറികടന്ന് മന്ത്രി നേരിട്ട് ഇടപെട്ടതിന് ഉദാഹരണമാണ് ചേർത്തല എൻഎസ്എസ് കോളജിലെ  ഒന്നാം വർഷക്കാരിയായ  വിദ്യാർഥിനിയെ  തിരുവനന്തപുരം വിമൻസ് കോളജിലേക്കു മാറ്റിക്കൊണ്ടുള്ള ഉത്തരവ്.

സർവകലാശാലയിലെ ക്രമക്കേടുകൾ പുറത്തു വന്നതോടെ കണ്ണീർക്കഥകൾ ചമച്ച് സഹതാപമുയർത്തി രക്ഷപ്പെടാനാണു മന്ത്രിയുടെ ശ്രമം. അർഹതപ്പെട്ടവർക്ക് അർഹമായത് നൽകാൻ ചട്ടവും വകുപ്പുകളും ലംഘിക്കുമെന്നാണു മന്ത്രി പറയുന്നത്. അർഹമായത് അങ്ങനെയുള്ളവർക്കു നൽകുന്നതിന് ആരും എതിരല്ല. പക്ഷേ, അതു നിയമാനുസൃതം നൽകണം. 

ഇതുവരെ കേരളം ഭരിച്ച മിക്കവാറുമെല്ലാ വിദ്യാഭ്യാസ മന്ത്രിമാരും മാനുഷിക പരിഗണന കൊടുത്തു തന്നെയാണ് ഭരണം നടത്തിയിട്ടുള്ളത്. പക്ഷെ, അവർ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായാണു പാവപ്പെട്ടവരും സാധുക്കളുമായ വിദ്യാർഥികളെ സഹായിച്ചത്– ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com