വാളയാർ: സാക്ഷികളെ പൊലീസ് സൃഷ്ടിച്ചതെന്നു കോടതി
Mail This Article
പാലക്കാട് ∙ വാളയാർ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ സാക്ഷികളിൽ ചിലരെ പൊലീസ് സൃഷ്ടിച്ചതാണെന്നു (പ്ലാന്റഡ് വിറ്റ്നസ്) പോക്സോ പ്രത്യേക കോടതി നിരീക്ഷണം.
ഇവരുടെ മൊഴി പരസ്പരവിരുദ്ധവും അവിശ്വനീയവുമാണെന്നും കേസ് വിധിയിൽ പറയുന്നതായാണു സൂചന. രണ്ടു പെൺകുട്ടികളുടെ കേസിലും ഉൾപ്പെട്ട പ്രതിയുടെ വിചാരണയിൽ 9, 10, 12 സാക്ഷികളുടെ മൊഴി സംബന്ധിച്ചാണു കോടതിയുടെ ഗൗരവമേറിയ പരമാർശം.
മരിച്ച ഒൻപതു വയസ്സുകാരി തങ്ങൾക്കൊപ്പം തിരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന പ്രതിയെ കണ്ടു പേടിച്ചു പുറകിലൊളിച്ചെന്നും പിന്നീടു ചോദിച്ചപ്പോൾ അയാൾ തന്നെ ഉപദ്രവിച്ചതായി പറഞ്ഞെന്നുമാണു വിചാരണ സമയത്തു സാക്ഷികൾ പൊതുവായി പറഞ്ഞത്. എന്നാൽ, ഏതു തിരഞ്ഞെടുപ്പാണെന്ന കാര്യത്തിൽ വ്യത്യസ്ത മൊഴികളാണ് സാക്ഷികൾ നൽകിയത്.
രണ്ടു ഡോക്ടർമാരിൽ ഒരാളുടെ മൊഴിയെക്കുറിച്ചും വിധിയിൽ പ്രത്യേകം പറയുന്നുണ്ട്. സഹോദരിമാരിൽ മൂത്തയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രഹസ്യഭാഗത്തെ മുറിവു സംബന്ധിച്ചു സംശയം സൂചിപ്പിച്ചതല്ലാതെ വ്യക്തമായ നിർദേശമോ അഭിപ്രായമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണു നീരീക്ഷണം. അതേസമയം, ചില രോഗം കാരണം ഇത്തരത്തിലുണ്ടാകാമെന്നാണു വിസ്താരത്തിൽ ഡോക്ടർ പറഞ്ഞത്.