റിജോഷ് വധം: ഭാര്യയും സുഹൃത്തും ജീവനൊടുക്കാൻ ശ്രമിച്ചു, കുഞ്ഞ് മരിച്ചു
Mail This Article
രാജകുമാരി (ഇടുക്കി)∙ ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭാര്യ ലിജിയും(29) ഫാം ഹൗസ് മാനേജർ വസീമും(32) വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ മുംബൈ പൻവേലിലെ ആശുപത്രിയിൽ.
ഇളയ മകൾ ജൊവാന (2) യെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണു പൻവേലിലെ ലോഡ്ജിൽ ജൊവാനയെ മരിച്ച നിലയിലും ഇവരെ അവശ നിലയിലും കണ്ടെത്തിയത്. വസീമിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴം രാവിലെയാണു റിജോഷിന്റെ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടത്. സംഭവശേഷം ഇവർ ഒളിവിലായിരുന്നു.
ഇളയ മകൾ ജൊവാനയുമൊത്താണു ലിജി വസീമിനൊപ്പം പോയത്. കേസിൽ വസീമാണ് ഒന്നാം പ്രതി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനു വസീമിന്റെ സഹോദരൻ ഫഹാദ്(25) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതി ഫഹാദിനെ റിമാൻഡ് ചെയ്തു. വസീമിന്റെ വാട്സാപ് സന്ദേശം പിന്തുടർന്ന് അന്വേഷണ സംഘം പൻവേലിൽ എത്തിയിരുന്നു. ജൊവാനയുടെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും. ആരോഗ്യ നില മെച്ചപ്പെട്ടാൽ ലിജിയുടെയും വസീമിന്റെയും അറസ്റ്റ് രേഖപ്പെടുത്തും. ഒക്ടോബർ 31 നാണു റിജോഷിനെ കാണാതായത്.
English Summary: Rijosh murder case; wife and friend suicide attempt