പിഎസ്‌സി പരീക്ഷ അടിമുടി മാറട്ടെ
Mail This Article
തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന നിർദേശവുമായി ക്രൈംബ്രാഞ്ച്. പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നിർദേശങ്ങൾ.
സീറ്റിങ് പാറ്റേൺ പുതുക്കണം
പരീക്ഷാഹാളിലെ സീറ്റിങ് പാറ്റേൺ (എ,ബി,സി,ഡി പാറ്റേൺ) പരിഷ്കരിക്കണം. സീറ്റിങ് രീതി ഉദ്യോഗാർഥികൾ മുൻകൂട്ടി അറിയുന്നതു ക്രമക്കേടുകൾക്കു വഴിയൊരുക്കും. സെന്ററും ചോദ്യക്കടലാസ് കോഡും ഹാൾ ടിക്കറ്റിലെ നമ്പർ നോക്കി ഒരു മാസം മുൻപു തന്നെ അറിയാനാകും.
വൈഫൈ/മൊബൈൽ ജാമർ വേണം
ഉയർന്ന തസ്തിക പരീക്ഷയാണെങ്കിൽ കേന്ദ്രത്തിൽ വൈഫൈ/മൊബൈൽ ജാമർ സ്ഥാപിക്കണം.
ചോദ്യക്കടലാസ് എണ്ണം രേഖപ്പെടുത്തണം
പരീക്ഷയ്ക്കു ശേഷം ബാക്കി സാമഗ്രികൾ തിരികെ പിഎസ്‌സിയിൽ ഏൽപിക്കുന്ന ഫോമിൽ മിച്ചമുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്തണം. ചിലർ ചോദ്യക്കടലാസ് ജനൽ വഴി പുറത്തേക്കെറിയുകയും ഇതുപയോഗിച്ച് ഉത്തരങ്ങൾ മൊബൈൽ ഫോൺ വഴി നൽകുകയും ചെയ്യുന്ന തട്ടിപ്പ് ഇങ്ങനെ തടയാം.
ഹാർഡ് ഡിസ്കും അയയ്ക്കണം
ഒഎംആർ പേപ്പർ തിരികെ നൽകുന്നതോടൊപ്പം നമ്പറിട്ട ഹാർഡ് ഡിസ്കുകളും കൂടെ അയയ്ക്കണം. അവ പിഎസ്‌സി സേഫ് കസ്റ്റഡിയിൽ റാങ്ക് പട്ടികയുടെ കാലാവധി തീരും വരെ സൂക്ഷിക്കണം.
സിസിടിവി
പരീക്ഷാഹാളിൽ സിസിടിവി നിർബന്ധമാക്കണം.
ഇലക്ട്രോണിക് ഉപകരണങ്ങൾ വേണ്ട
വാച്ച്, സ്മാർട് വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഇയർ പീസ് ഉൾപ്പെടെയുള്ളവ ഒഴിവാക്കാൻ ശാരീരിക പരിശോധന നടത്തണം. ഷൂ, ബെൽറ്റ്, ബട്ടൺ തുടങ്ങിയവയും പരിശോധിക്കണം.
പരീക്ഷ ഓൺലൈനാക്കണം
പിഎസ്‌സിയുടെ എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കിയാൽ ക്രമക്കേടുകൾ തടയാനാകും.
നിരീക്ഷകർക്കും യോഗ്യത വേണം
പരിശീലനം ലഭിച്ചവരെയും യോഗ്യതയുള്ളവരെയും മാത്രമേ നിരീക്ഷകരായി നിയോഗിക്കാവൂ. കേന്ദ്രങ്ങളിൽ പിഎസ്‌സിയുടെ ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടാകണം.