ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി 29ന്
Mail This Article
ന്യൂഡൽഹി ∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം സംബന്ധിച്ച കോടതിവിധികൾ നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി ഈ മാസം 29നു പരിഗണിക്കാൻ മാറ്റി. പൊതുവായ പരാമർശങ്ങളല്ലാതെ, കോടതിയലക്ഷ്യമെന്നു കരുതാവുന്ന നടപടികൾ കൃത്യമായി വ്യക്തമാക്കി ഒരാഴ്ചയ്ക്കകം അപേക്ഷ നൽകാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരോടു നിർദേശിച്ചു.
കോടതിവിധികൾ നടപ്പാക്കാത്തതിന് സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും യാക്കോബായ സഭാ നേതൃത്വത്തിനുമെതിരെയാണ് ഓർത്തഡോക്സ് സഭ കോടതിയലക്ഷ്യ ഹർജി നൽകിയത്. ഹർജിയിൽ ഉടൻ നോട്ടിസ് നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
കോടതിയലക്ഷ്യത്തിന് ഉടനെ നോട്ടിസ് നൽകി വിധി നടപ്പാക്കിയെടുക്കുക എളുപ്പമല്ല. കോടതിയലക്ഷ്യമുണ്ടെങ്കിൽ അതും നടപടിയും കൃത്യമായി വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി രാകേഷ് ദ്വിവേദിയും കൃഷ്ണൻ വേണുഗോപാലും ഇ.എം. സദ്രുൾ അനാമും ഹാജരായി.