ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനത്തെ ചില ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന്റെ ചട്ടുകമാകുന്ന സ്ഥിതിയുണ്ടെന്ന് സിപിഎം പൊളിറ്റ്ബ്യൂറോയുടെ (പിബി) വിലയിരുത്തൽ. 2 വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതും മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതും ഈ നടപടിയെ പത്രലേഖനത്തിലൂടെ ചീഫ് സെക്രട്ടറി ന്യായീകരിച്ചതും പ്രത്യേകമായി പിബിയിൽ വിമർശിക്കപ്പെട്ടു.

എന്നാൽ, യുഎപിഎ പ്രയോഗം, കേന്ദ്ര നിയമം നടപ്പാക്കുകയെന്ന ഭരണപരമായ ഉത്തരവാദിത്തമാണെന്ന് പിബി തീരുമാനങ്ങൾ വിശദീകരിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ന്യായീകരിച്ചു. യുഎപിഎയ്ക്കെതിരാണ് പാർട്ടി നയമെന്നും അറസ്റ്റിലായവർക്കെതിരെ യുഎപിഎ പ്രകാരമുള്ള തുടർനടപടി ഒഴിവാക്കാൻ സർക്കാർ ഇടപെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശബരിമലയിലും മസ്ജിദുകളിലും മാത്രമല്ല, രാജ്യത്തെവിടെയും സ്ത്രീസമത്വം ഉറപ്പാക്കണമെന്നാണ് പാർട്ടി നയം. എന്നാൽ, ശബരിമല വിഷയത്തിൽ കോടതിവിധി സംബന്ധിച്ച് അവ്യക്തതയുണ്ട്.

കഴിഞ്ഞയാഴ്ചത്തെ ഭൂരിപക്ഷ വിധി, 2018 ലെ വിധി ശരിവയ്ക്കാതെയും പുനഃപരിശോധനാ ഹർജികൾ മാറ്റിവച്ചും അനിശ്ചിതത്വമുണ്ടാക്കുകയാണു ചെയ്തത്. വ്യക്തത വരുത്താൻ സർക്കാർ കോടതിയെ സമീപിക്കുമെന്ന് യച്ചൂരി സൂചിപ്പിച്ചു. 

യുഎപിഎ: പൊളിറ്റ് ബ്യൂറോ വിമർശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ യുഎപിഎ ചുമത്തി രണ്ടു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ സിപിഎം പൊളിറ്റ് ബ്യൂറോ വിമർശിച്ചെന്ന വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ അതൃപ്തിയും വിമർശനവും ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ട. പിബി ഹൈക്കമാൻഡ് പോലെയല്ല, ശക്തമാണ്. ഞങ്ങളെല്ലാം പാർട്ടിക്കു വിധേയമായി പ്രവർത്തിക്കുന്നവരാണ്. അതിനൊരു മാറ്റവും വന്നിട്ടില്ല– പ്രതിപക്ഷത്തോടായി മുഖ്യമന്ത്രി പറഞ്ഞു.

മേലേ മഞ്ചിക്കണ്ടി   മാവോയിസ്റ്റ് ഏറ്റുമുട്ടലിലും യുഎപിഎ ചുമത്തിയതിലും മുൻ നിലപാടിലുറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി

. മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചത്. പൊലീസ് തിരികെ വെടിവച്ചതു സ്വയരക്ഷ മുൻനിർത്തിയാണ്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ല. മജിസ്ട്രേട്ട്തല അന്വേഷണം നടന്നുവരികയുമാണ്. 

അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയെന്ന് പൊലീസ്

കോഴിക്കോട്∙ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ അലൻ ഷുഹൈബിനും താഹ ഫസലിനുമൊപ്പമുണ്ടായിരുന്ന മൂന്നാമൻ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാൻ എന്നയാളാണെന്ന് പൊലീസ്.

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നവരുടെ ചിത്രം കാണിച്ച് ചോദ്യം ചെയ്തപ്പോൾ അലനിൽ നിന്നാണ് വിവരം ലഭിച്ചതെന്ന് പറയുന്നു. ഉസ്മാൻ പൊലീസ് പിടിയിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

 കഴിഞ്ഞ ഒന്നിന് പെരുമണ്ണയിൽ ഉസ്മാനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് അലനെയും താഹയെയും പൊലീസ് പിടികൂടിയത്.

ഇയാളുടെ ബാഗിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ബാനറും ലഘുലേഖകളും കണ്ടെത്തി. അലൻ, താഹ എന്നിവരെക്കാൾ ഉസ്മാനാണ് മാവോയിസ്റ്റ് സംഘടനാ പ്രവർത്തകരുമായി അടുപ്പമെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഫോട്ടോയിൽനിന്ന് അലൻ മാത്രമാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും താഹ അറിയില്ലെന്നാണ് പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com