കൂടത്തായി കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പൊലീസ്
Mail This Article
കോഴിക്കോട് ∙ കൂടത്തായി കൊലക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പൊലീസ്. അന്വേഷണ സംഘത്തലവനായ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വഴി ആഭ്യന്തര വകുപ്പിന് അപേക്ഷ നൽകി. പരിഗണിക്കാവുന്ന അഭിഭാഷകരുടെ പാനൽ പൊലീസ് തയാറാക്കിയിട്ടുണ്ട്.
വിചാരണ വേളയിൽ വീഴ്ച സംഭവിക്കാതിരിക്കാനായി പരിചയസമ്പന്നനായ പ്രോസിക്യൂട്ടർ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടു ആറു കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസുകളുടെ സമാനതയും പ്രതികൾ ഒരേ ആളുകളാണെന്നതും പരിഗണിച്ച് ആറു കേസുകൾക്കുമായി ഒരു പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് ആവശ്യം. നിലവിൽ താമരശേരി ഒന്ന്, രണ്ട് മജിസ്ട്രേട്ട് കോടതികളിലാണ് കേസുള്ളത്. എന്നാൽ കൊലപാതകക്കേസായതിനാൽ ജില്ലാ സെഷൻസ് കോടതിയിലാവും വിചാരണ നടക്കുക. വിചാരണ വേഗത്തിലാക്കാനും സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം സഹായിക്കുമെന്നു പൊലീസ് കരുതുന്നു.
അതേ സമയം പൊലീസ് തയാറാക്കിയ പാനലിനു പുറത്തുള്ള അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നെന്ന ആരോപണമുണ്ട്.
ജില്ലയിലെ പ്രഗത്ഭരായ ക്രിമിനൽ അഭിഭാഷകരെ ഒഴിവാക്കി സിപിഎം നേതൃത്വത്തിന് താൽപര്യമുള്ള അഭിഭാഷകനെ നിയമിക്കാൻ നീക്കം നടക്കുന്നുണ്ടെന്നാണ് ആരോപണം.
English summary: Koodathai murder case