ഷെയ്ൻ നിഗമിന്റെ വിലക്ക്: ചർച്ച തുടരുന്നു; അനൗദ്യോഗിക ആശയവിനിമയം സജീവം
Mail This Article
കൊച്ചി ∙ ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയ പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ തുടരുന്നു. വിവിധ സംഘടനാ നേതാക്കൾക്കു പുറമേ, ‘വെയിൽ’ സിനിമയുടെ സംവിധായകൻ ശരത് മേനോന്റെയും ഷെയ്ൻ നിഗമിന്റെയും പൊതുസുഹൃത്തായ യുവ സംവിധായകന്റെ നേതൃത്വത്തിലും അനൗദ്യോഗിക ആശയവിനിമയം നടക്കുകയാണ്. നിർത്തിവച്ച സിനിമകളുടെ ചിത്രീകരണം എങ്ങനെയും പൂർത്തീകരിക്കാൻ ഷെയ്നിന്റെ സഹകരണം ഉറപ്പാക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നു
വിലക്കാൻ അധികാരമില്ല: ഇടവേള ബാബു
ഷെയ്ൻ നിഗമിനെ വിലക്കാൻ ആർക്കും അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു. വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും ഷെയ്നിന്റെ അമ്മ സുനില ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. ഷെയ്നും ചലച്ചിത്ര നിർമാതാക്കളും തമ്മിലുള്ള ഭിന്നതയുടെ മഞ്ഞുരുക്കാൻ ‘അമ്മ’ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാണു ശ്രമം. വിലക്കാനൊന്നും പറ്റില്ല. അങ്ങനെ വരുമ്പോൾ നമുക്കും തിരിച്ചു പലതും ചെയ്യാൻ പറ്റും. പക്ഷേ, തല്ലു കൂടൽ അല്ല ആവശ്യം. ചർച്ചകളാണു വേണ്ടത്. അതിനാണു ശ്രമിക്കുന്നതും – ബാബു പറഞ്ഞു.
മനഃപൂർവം ദ്രോഹിക്കുന്നു: ഷെയ്നിന്റെ അമ്മ
പ്രശ്നപരിഹാരത്തിന് ‘അമ്മ’ സംഘടന ഇടപെടുമെന്നാണു പ്രതീക്ഷയെന്നു ഷെയ്ൻ നിഗമിന്റെ അമ്മ സുനില. സംഘടന കൈവിടില്ലെന്നു പ്രതീക്ഷിക്കുന്നു. ഷെയ്നിനെ മനഃപൂർവം ദ്രോഹിക്കുകയാണ്. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഷെയ്ൻ രാത്രി 2.30 വരെ ഷൂട്ടിനു സഹകരിച്ചിട്ടുണ്ട്. പിന്നെ, എന്താണു പ്രശ്നം? വെയിലിന്റെ സംവിധായകൻ ശരത് വല്ലാത്ത രീതിയിലാണു പെരുമാറുന്നത്. എന്തായാലും ചെറിയ പ്രശ്നങ്ങളെ വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.
English Summary: Ban for Shane Nigam continues