പിൻസീറ്റ് ഹെൽമെറ്റ്: ഇന്നു മുതൽ പിഴ; രണ്ടു പേർക്കും ഹെൽമറ്റില്ലെങ്കിൽ പിഴ ഇരട്ടി
Mail This Article
തിരുവനന്തപുരം∙ ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കുന്നതു നിർബന്ധമാക്കിയതിന്റെ ഭാഗമായി മോട്ടർവാഹന വകുപ്പും പൊലീസും സംസ്ഥാനത്താകെ പരിശോധന ആരംഭിച്ചു.
ആദ്യദിനമായ ഇന്നലെ മിക്കയിടത്തും പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തവരെ താക്കീതു ചെയ്തു വിട്ടു. എന്നാൽ, ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവർക്കെതിരെ ഇന്നലെയും 500 രൂപ പിഴ ഈടാക്കി. അടുത്ത ദിവസം മുതൽ പിൻസീറ്റ് യാത്രക്കാർക്കെതിരെയും നടപടി ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.
ഹെൽമറ്റില്ലാത്ത 2 പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അതു 2 നിയമലംഘനമായി കണക്കാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. വാഹന ഉടമയിൽ നിന്നാണു പിഴ ഈടാക്കുക.
500 രൂപയാണ് ഒരു നിയമലംഘനത്തിനുള്ള പിഴ. കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ നൽകണം. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.
ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ 4 വയസ്സിനു മുകളിലുള്ള ഇരുചക്ര വാഹന യാത്രക്കാർ ബിഐഎസ് അംഗീകൃത ഹെൽമറ്റ് ധരിക്കണമെന്ന് നിർദേശിച്ച് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഗതാഗത കമ്മിഷണർക്കും ഡിജിപിക്കും കലക്ടർമാർക്കും ആർടിഒമാർക്കും കത്തയയ്ക്കുകയും ചെയ്തു. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കാൻ ഗതാഗത കമ്മിഷണർ സംസ്ഥാനത്തെ 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ പൊലീസുകാരൻ ലാത്തിയെറിഞ്ഞുവീഴ്ത്തിയ കൊല്ലം ജില്ലയുടെ റൂറൽ മേഖലയിൽ ഉൾപ്പെടെ കാര്യമായ ഹെൽമറ്റ് പരിശോധന നടന്നില്ല. ലാത്തിയേറു നടന്ന കടയ്ക്കൽ കാഞ്ഞിരത്തുംമൂട് വളവിൽ ഇനി മുതൽ പരിശോധന വേണ്ടെന്നും പൊലീസ് തീരുമാനിച്ചു.