ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശപര്യടനം ഖജനാവിൽ‌ നിന്നു ലക്ഷങ്ങൾ ചെലവിട്ടു പുരോഗമിക്കുമ്പോൾ, പിണറായി സർക്കാരിന്റെ കാലത്തെ ഏറ്റവും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നു പോകുകയായിരുന്നു ഇന്നലെ. സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായി കഴിഞ്ഞ ഒരു മാസം ട്രഷറിയിൽ മറ്റു ചെലവുകൾക്കൊന്നും നൽകാതെ പണം പിടിച്ചുവച്ചിരുന്നു.

വിദേശപര്യടനത്തിലുള്ള  കുടുംബാംഗങ്ങളുടെ വിവരങ്ങളൊന്നും ഒൗദ്യോഗിക രേഖകളിലോ വിവരാവകാശ മറുപടികളിലോ രേഖപ്പെടുത്താത്തതിനാൽ അവരുടെ ചെലവു ഖജനാവിൽ നിന്നല്ലെന്ന് ഉൗഹിക്കാം. പകരം സ്വന്തം പോക്കറ്റിൽ നിന്നാകാം; അല്ലെങ്കിൽ സ്പോൺസർമാർ വഴി.

മുഖ്യമന്ത്രിയും 2 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം ജപ്പാനും ദക്ഷിണ കൊറിയയുമാണ് ഇപ്പോൾ ചുറ്റുന്നത്. ഇതു പൂർത്തിയാകുന്നതോടെ മുഖ്യമന്ത്രിയുടെ വിദേശരാജ്യങ്ങളിലേക്കുള്ള ആകെ യാത്രകൾ 13 ആകും. ഇപ്പോഴത്തെ 11 ദിവസത്തെ സന്ദർശനത്തിന് ഏറ്റവും കുറഞ്ഞത് 80 ലക്ഷം രൂപയോളം ചെലവാകും. വിമാനക്കൂലി, എയർപോർട്ട് നികുതി, ഹോട്ടലിലെ താമസം, ബുള്ളറ്റ് ട്രെയിൻ ടിക്കറ്റ്, മൊബൈൽ ഫോൺ–കമ്യൂണിക്കേഷൻ ചെലവുകൾ, വൈദ്യസഹായം തുടങ്ങിയവയെല്ലാം സർക്കാരാണു വഹിക്കുന്നത്. പുറമേ സംഘത്തിലെ ഓരോ അംഗത്തിനും അലവൻസായി ദിവസം 100 ഡോളർ വീതം നൽകും. 

മുഖ്യമന്ത്രിക്കും സംഘത്തിനും വിദേശത്ത് എന്തെങ്കിലും അടിയന്തരാവശ്യം വന്നാൽ ചെലവഴിക്കാൻ സംഘാംഗമായ ശുചിത്വ മിഷൻ ഡയറക്ടർ മിർ മുഹമ്മദ് അലിയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 7 ലക്ഷം ജാപ്പനീസ് കറൻസിയായും 3 ലക്ഷം ദക്ഷിണ കൊറിയൻ കറൻസിയായും മാറ്റി. 

സർവകലാശാലകൾ തമ്മിലുള്ള സഹകരണം വൈസ് ചാൻസലർമാർ തമ്മിൽ ചർച്ച ചെയ്തു തീരുമാനിക്കാമെന്നിരിക്കെ അത്തരം കാര്യങ്ങൾക്കായി മുഖ്യമന്ത്രി വിദേശത്തു പോകേണ്ടതുണ്ടോയെന്ന വിമർശനം ശക്തമാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ചെലവും അതിലൂടെ ഉണ്ടായ നേട്ടങ്ങളും സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്കും നിയമസഭാ ചോദ്യങ്ങൾക്കും സർക്കാരിൽ നിന്നു വ്യക്തമായ മറുപടിയില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 5 വർഷത്തിനിടെ 6 വിദേശയാത്ര നടത്തിയിരുന്നു. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ വിദേശ സന്ദർശനം നടത്തിയിട്ടില്ല. 

പറന്ന് പറന്ന് പറന്ന്

∙ യുഎഇ 

2016 ഡിസംബർ 21 മുതൽ 25  വരെ

പ്രവാസി സംഘടനകളുടെ സ്വീകരണം

∙ ബഹ്റൈൻ

2017 ഡിസംബർ 7 മുതൽ 11 വരെ

ബഹ്റൈൻ ഭരണാധികാരിയുടെ ക്ഷണപ്രകാരം

∙ യുഎസ്

2018 ജൂലൈ 4 മുതൽ 8 വരെ 

ഫൊക്കാന കൺവൻഷൻ

∙ യുഎസ്

2018 സെപ്റ്റംബർ 2 മുതൽ 25 വരെ 

മേയോ ക്ലിനിക്കിൽ ചികിത്സ

∙ യുഎഇ 

2018 ഒക്ടോബർ 16 മുതൽ 21 വരെ

റീബിൽഡ് കേരള ധനാഭ്യർഥന 

∙ യുഎഇ

2019 ഫെബ്രുവരി 13 മുതൽ 17 വരെ 

ലോക കേരള സഭ

ഒപ്പം: പി. ശ്രീരാമകൃഷ്ണൻ (സ്പീക്കർ), ടോം ജോസ് (ചീഫ് സെക്രട്ടറി), ഡോ. കെ. ഇളങ്കോവൻ, പി.ടി. കുഞ്ഞുമുഹമ്മദ് (കെഎൻആർകെഡബ്ല്യുബി ചെയർമാൻ), ആർ.വി.സി. വരദരാജൻ (നോർക്ക), ഹരികൃഷ്ണൻ‌ നമ്പൂതിരി (നോർക്ക സിഇഒ)

∙ നെതർലൻഡ്സ് 

2019 മേയ് 9 മുതൽ 12 വരെ 

ജല മാനേജ്മെന്റിൽ ‍ഡച്ച് സഹകരണം തേടി

ഒപ്പം: ടോം ജോസ്, ഡോ. ബിശ്വാസ് മേത്ത (ആഭ്യന്തര സെക്രട്ടറി)

∙ സ്വിറ്റ്സർലൻഡ് 

2019 മേയ് 12 മുതൽ 14 വരെ 

വിദേശ നിക്ഷേപം തേടൽ

ഒപ്പം: ടോം ജോസ്, ഡോ. വി. വേണു (റവന്യു സെക്രട്ടറി), ഡോ. കെ. ഇളങ്കോവൻ, ഡോ. ശേഖർ എൽ. കുര്യാക്കോസ് (സെക്രട്ടറി, എസ്ഡിഎംഎ)

∙ ഫ്രാൻ‌സ് 

2019 മേയ് 14 മുതൽ 15 വരെ 

ഫ്രഞ്ച് സാമ്പത്തിക വിദഗ്ധൻ തോമസ് പിക്കറ്റിയുമായി ചർച്ചയും മറ്റു പരിപാടികളും

ഒപ്പം: ടോം ജോസ്, ഡോ. കെ. ഇളങ്കോവൻ

∙ യുകെ

2019 മേയ് 15 മുതൽ 17 വരെ 

ലണ്ടൻ ഓഹരി വിപണിയിൽ കിഫ്ബി മസാല ബോണ്ടിന്റെ പ്രകാശനം

ഒപ്പം: മന്ത്രി തോമസ് ഐസക്, ടോം ജോസ്, ഡോ. കെ.എം. ഏബ്രഹാം (കിഫ്ബി സിഇഒ)

∙ യുഎഇ 

(നാലാം തവണ)

2019 ഒക്ടോബർ 4 മുതൽ

നിക്ഷേപം ആകർഷിക്കൽ 

ഒപ്പം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, നോർക്ക സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, വരദരാജൻ, ഹരികൃഷ്ണൻ നമ്പൂതിരി (സിഎഒ, നോർക്ക)

∙ ജപ്പാൻ

2019 നവംബർ 23 മുതൽ ഡിസംബർ 4 വരെ

നിസാൻ, തോഷിബ, ടൊയോട്ട തുടങ്ങിയ കമ്പനി മേധാവികളുമായി ചർച്ച

ഒപ്പം: മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ ശശീന്ദ്രൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ, ടോം ജോസ്, ഡോ, കെ. ഇളങ്കോവൻ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഗതാഗത സെക്രട്ടറി കെ.ആർ ജ്യോതിലാൽ, മിർ മുഹമ്മദലി, ഡോ. വി. രാജ്മോഹൻ, വി.എം. സുനീഷ്. 

∙ ദക്ഷിണ കൊറിയ 

നിക്ഷേപം ആകർഷിക്കൽ

ജപ്പാൻ സന്ദർശിക്കുന്ന അതേ സംഘം

യാത്ര കൊണ്ട് എന്തു പ്രയോജനം? സർക്കാർ നിരത്തുന്നു, നേട്ടങ്ങൾ

∙ പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച് മാതൃക വിലയിരുത്തി. കേരളത്തിൽ പകർത്താനുള്ള പദ്ധതിക്കു തുടക്കമിട്ടു. 

∙ കാർഷിക മേഖലയിലെ നെതർലൻഡ‌്സിന്റെ നേട്ടങ്ങളും അനുഭവവും മനസ്സിലാക്കി. യോജിക്കുന്നതു പകർത്തും. 

∙ വെനീസ്, ആംസ്റ്റർഡാം, ലണ്ടൻ എന്നീ നഗരങ്ങളിലെ പോലെ ഇനി കൊച്ചിയിലും ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പ്രോജക്ട്. ഇത് നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള കൺസോർഷ്യത്തെ ഏൽപിച്ചു. 

∙ നെതർലൻഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആർക്കൈവ്‌സിന്റെ വികസനവും നടപ്പാക്കും. 

∙ജനീവയിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ നടന്ന ലോക പുനർനിർമാണ കോൺഫറൻസിൽ കേരള പുനർനിർമാണത്തിലേക്കു ലോകശ്രദ്ധ എത്തിച്ചു.രാജ്യാന്തര ഏജൻസികൾ 4500 കോടി രൂപയോളം കേരള പുനർനിർമാണത്തിനു നൽകുവാൻ കരാർ ആയി. 

∙ജനീവയിലും ബേണിലും പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ സംവിധാനങ്ങളിൽ കേരളത്തിന‌് അനുയോജ്യമായവ എല്ലാ ജില്ലകളിലും പ്രയോജനപ്പെടുത്തുവാൻ ധാരണ. 

യുഎഇ സന്ദർശനം 

∙ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മേഖലയിൽ ഡിപി വേൾഡിന്റെ 3500 കോടിയുടെ നിക്ഷേപം. 

∙ ടൂറിസം മേഖലയിൽ ആർപി ഗ്രൂപ്പ് 1000 കോടി. 

∙ റീടെയിൽ മേഖലയിൽ ലുലു ഗ്രൂപ്പ് 1500 കോടി. 

∙ ആരോഗ്യമേഖലയിൽ ആസ്റ്റർ 500 കോടി. 

∙ മറ്റു ചെറുകിട സംരംഭകർ 3500 കോടി. 

∙ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (ആദിയ) കേരളത്തിൽ നിക്ഷേപം നടത്തും 

∙ യുഎഇ ഭരണാധികാരി കേരളത്തിൽ വരികയും അവിടെ തടവിൽ കഴിഞ്ഞിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. 

∙ മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് 33 കോടി രൂപ വിദേശത്തുനിന്നു സമാഹരിച്ചു. 

∙ പ്രളയബാധിതർക്ക് 20 കോടി രൂപ ചെലവിൽ വീട് നിർമിക്കാൻ യുഎഇ റെഡ് ക്രസന്റുമായി കരാർ. 

ജപ്പാൻ സന്ദർശനം 

∙ ഇലക്ട്രിക് വാഹനരംഗത്ത് തോഷിബായുമായി സഹകരണം. 

∙ കേരളത്തിലെ വിദ്യാർഥികൾക്ക് ഒസാക്ക സർവകലാശാലയിൽ നിന്ന് ക്രെഡിറ്റ് നേടാൻ കഴിയുന്ന സാൻഡ് വിച്ച് കോഴ്സുകൾ. 

∙ വിവിധ മേഖലകളിൽ ഗവേഷണ സഹകരണം. 

∙ കപ്പൽ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈൻ സയൻസസ് സംയുക്ത പദ്ധതികൾ. 

∙ എംജി സർവകലാശാലയിൽ പരസ്പര താൽപര്യമുള്ള ഒരു മേഖലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിൽ സഹകരണം. 

∙ ഷിമാനെ സർവകലാശാലയും കുസാറ്റും സംയോജിതമായി ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കും 

∙ മെഡിക്കൽ സാങ്കേതികവിദ്യാ രംഗത്ത് കേരളത്തിൽ ടെറുമൊ പ്രാനെക്സ് നിക്ഷേപിക്കും.

English Summary: Chief Minister Pinarayi Vijayan foreign trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com