യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത്; അവസാന പ്രതിയും കീഴടങ്ങി
Mail This Article
തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി അഖിൽ ചന്ദ്രനെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട സംഘം കുത്തിവീഴ്ത്തിയ കേസിലെ പിടികിട്ടാനുള്ള ഏക പ്രതിയും കീഴടങ്ങി.
പതിനഞ്ചാം പ്രതി അതിയന്നൂർ ആറാംലുംമൂട് ഹൈദർ പാലസിൽ ഹൈദർ ഷാനവാസ് (21) ആണ് ഇന്നലെ കന്റോൺമെന്റ് പൊലീസ് മുൻപാകെ കീഴടങ്ങിയത്. മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാൾ ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിദേശത്തേക്കു കടന്നതായി സംശയിച്ച് പ്രതിയുടെ വിവരങ്ങൾ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിനു പൊലീസ് കൈമാറിയിരുന്നു. ഇത് അറിഞ്ഞതോടെയാണു പ്രതി കീഴടങ്ങിയത്.
യൂണിവേഴ്സിറ്റി കോളജിലെ പഠനശേഷം ഡൽഹിയിൽ സിവിൽ സർവീസ് പരിശീലനത്തിനും പ്രതി പോയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
എസ്എഫ്ഐ നേതൃത്വത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ നേതാക്കൾ ഉൾപ്പെട്ട സംഘം ജൂലൈ 12നു കോളജിനുള്ളിൽ അഖിലിന്റെ നെഞ്ചിൽ കുത്തിയെന്നാണു കേസ്.
ആകെ 19 പ്രതികളാണുള്ളത്. മറ്റു പ്രതികൾ കീഴടങ്ങുകയോ അറസ്റ്റിലാവുകയോ ചെയ്തിരുന്നു.
മുഴുവൻ പ്രതികളെയും പിടികൂടിയ സാഹചര്യത്തിൽ ഈയാഴ്ച തന്നെ കേസിൽ കുറ്റപത്രം സമർപ്പിക്കും.