കെഎംഎംഎൽ: ഖനനാനുമതി മരവിപ്പിച്ചതിൽ ദുരൂഹത
Mail This Article
കൊല്ലം ∙ ചവറ കെഎംഎംഎല്ലിന്റെ ഖനനാനുമതി മരവിപ്പിച്ചതിനു പിന്നിൽ ദുരൂഹതകളേറെ. കെഎംഎംഎല്ലിന്റെ കരിമണൽ ഖനനം പൂർണമായി നിർത്തിവച്ച ശേഷം, സ്വകാര്യ കമ്പനികളിൽ നിന്നു ബെനിഫിഷ്യേറ്റഡ് ഇൽമനൈറ്റ് (ബിഐ) വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയം ബലപ്പെട്ടു. ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദിപ്പിക്കാനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് ബിഐ.
സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിനെത്തുടർന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഖനനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. സ്വകാര്യ കമ്പനികളിൽ നിന്ന് 10,000 ടൺ ബിഐ വാങ്ങാനുള്ള നീക്കം വിവാദത്തെത്തുടർന്നു മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഖനനം തന്നെ നിർത്തലാക്കത്തക്ക വിധം സർക്കാർ ഉത്തരവ് പുറത്തുവന്നത്. കമ്പനി പ്രവർത്തനം തുടരണമെങ്കിൽ ഇനി പുറത്തു നിന്നു ബിഐ വാങ്ങാതെ പറ്റില്ലെന്നായി.
കരിമണൽ ഖനനത്തിന് അനുമതി തേടി സർക്കാരിനെ സമീപിച്ച സ്വകാര്യ കമ്പനികളാണ്, കെഎംഎംഎല്ലിന് ബിഐ നൽകുന്നത്. സ്വകാര്യ മേഖലയിൽ കരിമണൽ ഖനനം കേന്ദ്രസർക്കാർ കർശനമായി നിരോധിച്ചതോടെ സംയുക്ത സംരംഭത്തിന്റെ മറവിൽ ഖനനാനുമതി തേടാൻ ശ്രമം നടന്നു. അതിനും അനുമതി വൈകുന്നതോടെയാണ്, കെഎംഎംഎല്ലിനു ബിഐ വൻതോതിൽ സപ്ലൈ ചെയ്യാൻ നീക്കം തുടങ്ങിയത്. കെഎംഎംഎല്ലിനു ഖനനത്തിനായി കരുനാഗപ്പള്ളി താലൂക്കിൽ 203.802 ഹെക്ടറാണു സംസ്ഥാനം പാട്ടത്തിനു നൽകിയത്.