പ്രതിദിനം 10 ടൺവരെ പ്ലാസ്റ്റിക് ചുടാൻ മലബാർ സിമന്റ്സ്
Mail This Article
പാലക്കാട് ∙ നിരോധനത്തിന്റെ ഭാഗമായി കുന്നുകൂടുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നശിപ്പിക്കാൻ പരിഗണിക്കുന്ന വാളയാർ മലബാർ സിമന്റ്സിലെ കിലനിൽ (ചൂള) ദിനംപ്രതി 10 ടൺ പ്ലാസ്റ്റിക് വരെ കത്തിക്കാം.
ഇപ്പോൾ ചൂളയിൽ ഉപയോഗിക്കുന്ന കൽക്കരിയുടെ പുകയിൽ പ്ലാസ്റ്റിക്കിന്റെ പുക ലയിച്ചു നേർത്ത് ഉയരത്തിലുള്ള കുഴൽവഴി പുറത്തുപോകുമെന്നതിനാൽ മലിനീകരണ പ്രശ്നം ഉണ്ടാകില്ലെന്നാണു കമ്പനി അവകാശപ്പെടുന്നത്.
ചൂടിൽ 24 മണിക്കൂറും തിളച്ചുകിടക്കുന്ന കിലൻ അടിയന്തര അറ്റകുറ്റപ്പണിക്കു മാത്രമാണു നിർത്തിവയ്ക്കാറ്. മലബാർ സിമന്റ്സിൽ മാത്രമാണു തീ കത്തിച്ചു പ്രവർത്തിക്കുന്ന കിലനുള്ളത്.
പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതോടെ പ്ലാസ്റ്റിക് സംസ്കരണത്തിനു സിമന്റ്സിന്റെ സാധ്യത പരമാവധി ഉപയോഗിക്കുന്നതു പരിഗണനയിലാണ്.
ശേഖരിക്കുന്ന പ്ലാസ്റ്റിക് വൃത്തിയാക്കി അടുക്കി എത്തിച്ചാലേ ഉപയോഗിക്കാനാകൂ. കൂടുതൽ എത്തിച്ചാൽ സൂക്ഷിക്കാൻ വാളയാറിൽ സൗകര്യമില്ല.
ഉപയോഗിക്കുന്ന കൽക്കരിയുടെ അളവു കുറച്ച് അതിന് ആനുപാതികമായ കനത്തിൽ പ്ലാസ്റ്റിക് കത്തിക്കാനാണു ശ്രമം. അതനുസരിച്ചു കിലൻ സജ്ജമാക്കാനുള്ള ചെലവു സർക്കാർ വഹിക്കേണ്ടിവരും.