ADVERTISEMENT

കൊച്ചി ∙ ഫ്ലാറ്റ് പൊളിച്ചതിനു പിന്നാലെ കൊച്ചി മരടിൽ രൂക്ഷമായ പൊടി ശല്യം. ഫ്ലാറ്റ് തകർന്നു വീണപ്പോൾ വ്യാപിച്ച പൊടി ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതു മൂലം മരടിലും പരിസര പ്രദേശങ്ങളിലും ആളുകൾക്ക് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നെട്ടൂർ മേഖലയിൽ ഇന്നലെ മെഡിക്കൽ ക്യാംപ് നടത്തി.

പൊടി നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് മരട് നഗരസഭയോട് ആവശ്യപ്പെട്ടു.

കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് പരിസരത്തു കോൺക്രീറ്റ് അവശിഷ്ടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്തു പൊടി നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, മറ്റിടങ്ങളിൽ ഇത് നടക്കുന്നില്ല.

എച്ച്2ഒയിലും നെട്ടൂർ ജെയിൻ കോറൽകോവിലും കോൺക്രീറ്റ് അവശിഷ്ടങ്ങളിൽനിന്ന് കമ്പികൾ വേർതിരിക്കാനുള്ള പണികൾ തുടങ്ങി.

വലിയ ‘ഡിമോളിഷൻ എക്സ്കവേറ്റററുകൾ’ ഉപയോഗിച്ച് കുത്തിയിളക്കിയാണ് കോൺക്രീറ്റിൽ നിന്നു കമ്പികൾ വേർതിരിക്കുന്നത്. ഇതു മൂലം കൂടുതൽ പൊടി അന്തരീക്ഷത്തിൽ വ്യാപിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

നിയന്ത്രിത സ്ഫോടനവും തുടർന്ന് കെട്ടിട അവശിഷ്ടങ്ങളുടെ വീഴ്ചയും ഭൂമിയിലുണ്ടാക്കിയ പ്രകമ്പനത്തെ കുറിച്ചു പഠിക്കുന്ന മദ്രാസ് ഐഐടി സംഘം അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. 

ഫ്ലാറ്റ് പൊളിക്കുന്നതു മൂലമുണ്ടായ വായു, ജല മലിനീകരണത്തെ കുറിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ പഠനം നടത്തുന്നുണ്ട്.

അവകാശം ഫ്ലാറ്റ് ഉടമകൾക്ക്: ചീഫ് സെക്രട്ടറി

തിരുവനന്തപുരം∙ മരടിലെ ഫ്ലാറ്റുകൾ പൊളിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷനെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പൊളിച്ച സ്ഥലത്തു വീണ്ടും നിർമാണം നടത്താനാകുമോയെന്ന കാര്യത്തിൽ തീരപരിപാലന അതോറിറ്റി അന്തിമ തീരുമാനം എടുക്കുമെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അവിടെ 25 ലക്ഷം രൂപ വീതം പ്രാരംഭ നഷ്ടപരിഹാരമായി നൽകുന്നുണ്ട്. പരിശോധനയ്ക്കു സാവകാശം വേണമെന്നതിനാൽ കൂടുതൽ കയ്യേറ്റങ്ങളിൽ സർക്കാരിന്റെ റിപ്പോർട്ട് വൈകും. ഇതു സംബന്ധിച്ച നിലപാട് സുപ്രീം കോടതിയെ അറിയിക്കും. മരട് എല്ലാവർക്കും പാഠമാണ്. ദൗത്യം വിജയിച്ചതിൽ സന്തോഷമുണ്ട്. ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ വിഷമമുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പകർപ്പു കിട്ടിയില്ല. അതു ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com