പാക്കിസ്ഥാനിൽനിന്ന് രോഗമെത്തുമോ? പോളിയോ തുള്ളിമരുന്ന് എല്ലാ കുട്ടികൾക്കും
Mail This Article
പാലക്കാട് ∙ പാക്കിസ്ഥാനിൽ നിന്നു ഗൾഫ് രാജ്യങ്ങൾ വഴി കേരളത്തിലേക്കു പോളിയോ വ്യാപനം സംഭവിക്കാതിരിക്കാൻ സംസ്ഥാനത്ത് ഇത്തവണ 5 വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ തുള്ളിമരുന്നു വിതരണം നടത്തും.
കഴിഞ്ഞ വർഷംമുതൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു മാത്രമാണു പോളിയോ പ്രതിരോധ മരുന്നു നിർബന്ധമാക്കിയിരുന്നത്.
പാക്കിസ്ഥാനിൽ പോളിയോ ബാധിതരുടെ എണ്ണം ഒൻപതിരട്ടിയിലേറെ ആയതോടെയാണ് ഈ നടപടി. 2019ൽ പാക്കിസ്ഥാനിൽ 111 പേർക്കു പോളിയോ ബാധിച്ചു.
പാക്കിസ്ഥാനിൽ നിന്ന് ഒട്ടേറെപ്പേർ ഗൾഫ് രാജ്യങ്ങളിലുണ്ട്. ഗൾഫ് മേഖലയിൽ പതിനായിരക്കണക്കിനു കേരളീയരുമുണ്ട്. ഇതിനാൽ രോഗം കേരളക്കരയിലെത്തുമെന്ന ആശങ്ക ഇല്ലാതാക്കാനാണു പോളിയോ തുള്ളിമരുന്നു യജ്ഞം വീണ്ടും കർശനമാക്കുന്നത്.
1985ൽ പൾസ് പോളിയോ യജ്ഞം ആരംഭിക്കുമ്പോൾ ലോകത്ത് 125 രാഷ്ട്രങ്ങളിൽ പോളിയോ ഉണ്ടായിരുന്നു. 2016ൽ രോഗബാധ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളിൽ മാത്രമായി ചുരുങ്ങി.
ഇത്തവണ ഇന്ത്യയിൽ രാജ്യമൊട്ടാകെ 19നാണു പോളിയോ തുള്ളിമരുന്നു യജ്ഞം നടത്തുന്നത്. 20, 21 തീയതികളിൽ വൊളന്റിയർമാർ വീടുകളിലെത്തി കുട്ടികൾക്കു പോളിയോ തുള്ളിമരുന്നു നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.
കേരളത്തിൽ 2000നു ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2011ൽ ബംഗാളിലാണു പോളിയോബാധ റിപ്പോർട്ട് ചെയ്തത്.