ശബരി റെയിൽവേ ഭൂമിയേറ്റെടുപ്പ് ഓഫിസുകൾ നിർത്തലാക്കിയേക്കും
Mail This Article
കൊച്ചി ∙ ശബരി റെയിൽവേ ഭൂമിയേറ്റെടുപ്പ് ഓഫിസുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു റെയിൽവേ കലക്ടർമാർക്കു കത്തു നൽകി. മരവിപ്പിച്ച പദ്ധതിക്കായി ശമ്പളം കൊടുത്തു ജീവനക്കാരെ വെറുതേയിരുത്തുന്നതിൽ കാര്യമില്ലെന്നു കണ്ടാണ് റെയിൽവേ കത്തു നൽകിയത്. പെരുമ്പാവൂർ, മൂവാറ്റുപുഴ, പാലാ എന്നിവടങ്ങളിലാണു ഭൂമിയേറ്റെടുക്കൽ ഓഫിസുകൾ ഉളളത്.
സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണു പദ്ധതി ചെലവു 512% വർധിച്ചതെന്നും പദ്ധതി റെയിൽവേക്ക് ഒറ്റയ്ക്കു നടപ്പാക്കാൻ കഴിയില്ലെന്നും കാണിച്ചു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിരുന്നു. പദ്ധതി സംബന്ധിച്ച് രണ്ടിലൊന്നറിയണമെന്ന വ്യക്തമായ സന്ദേശമാണു കേന്ദ്രം നൽകുന്നത്.
അങ്കമാലി മുതൽ പെരുമ്പാവൂർ വരെയുളള ഭാഗത്തു ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാനിരിക്കെയാണു സെപ്റ്റംബറിൽ പദ്ധതി മരവിപ്പിച്ചു റെയിൽവേ ബോർഡ് ഉത്തരവ് ഇറങ്ങിയത്. 2015ൻ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പദ്ധതിയുടെ പകുതി ചെലവു കേരളം വഹിക്കാൻ തയാറായെങ്കിലും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഈ നിലപാടിൽ നിന്നു പിന്നോട്ടു പോയതാണു പ്രശ്നങ്ങൾക്കു കാരണം. 1997ൽ 550 കോടി രൂപയായിരുന്നു പദ്ധതി ചെലവെങ്കിൽ ഇപ്പോൾ 2,815 കോടിയായാണു വർധിച്ചത്.
പദ്ധതിയുടെ പേരിൽ സ്വന്തം ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാതെ വർഷങ്ങളായി കുടുങ്ങി കിടക്കുന്ന ആയിരങ്ങളുണ്ട്. സ്ഥലം വിട്ടു നൽകാൻ അവർ തയാറായിട്ടും അതിനു നടപടിയുണ്ടായില്ല. ജനങ്ങളെ ഇനിയും ദുരിതത്തിലാക്കുന്നതിൽ അർഥമില്ലെന്ന് ഉന്നത െറയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ ജനങ്ങൾക്ക് അവരുടെ ഭൂമിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയും.
പാത നിർമാണം നടന്ന അങ്കമാലി മുതൽ കാലടി വരെയുളള ഭാഗം ഉപേക്ഷിക്കാനാണു സാധ്യത. വൈദ്യുതീകരിക്കാത്ത പാതയാണിത്. ഡീസൽ എഞ്ചിൻ ഉപയോഗിച്ചു 7 കിലോമീറ്റർ ട്രെയിനോടിച്ചാൽ ഡീസൽ കാശ് പോലും തിരികെ കിട്ടില്ല.
English Summary: Railway requests District Collectors to wind up Sabari rail land acquisition units