ചെറുവള്ളി എസ്റ്റേറ്റ് കേസ്: ഉടമസ്ഥത സർക്കാരിന് എന്നു നോട്ടിസ്
Mail This Article
കോട്ടയം ∙ നിർദിഷ്ട എരുമേലി വിമാനത്താവള പദ്ധതിക്കായി കണ്ടു വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച കേസിൽ പാലാ സബ് കോടതി കക്ഷികൾക്കു നോട്ടിസ് അയച്ചു. പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റിന്റെ ഉടമസ്ഥത സർക്കാരിനാണെന്നു കാണിച്ചാണ് നോട്ടിസ് അയച്ചത്. ഒരു മാസം മുൻപ് ജില്ലാ ഭരണകൂടം പാലാ സബ് കോടതിയിൽ ഇതു സംബന്ധിച്ചു കേസ് നൽകിയിരുന്നു.
കേസ് വിജയിച്ചാൽ എരുമേലി വിമാനത്താവള ഭൂമി വിലയ്ക്കു വാങ്ങാതെ ഏറ്റെടുക്കാൻ സർക്കാരിനു കഴിയും. ഹാരിസൺ പ്ലാന്റേഷൻസ് തിരുവല്ല ബിലീവേഴ്സ് ചർച്ച് ഗ്രൂപ്പിന് വിറ്റതാണ് ചെറുവള്ളി എസ്റ്റേറ്റ്.
ഹാരിസൺ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ തിരിച്ചെടുക്കണമെന്നു എം.ജി. രാജമാണിക്യം കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസൺ ഹൈക്കോടതിയെ സമീപിച്ചു. ഓരോ എസ്റ്റേറ്റും സിവിൽ കേസ് നടത്തി സർക്കാർ ഭൂമി ഏറ്റെടുക്കാനാണ് കോടതി വിധിച്ചത്. 2260 ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്.
English Summary: Cheruvally estate case