വരുന്നു, ഡിജിറ്റൽ സർവകലാശാല
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാനത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്–കേരള (ഐഐഐടിഎം–കെ) ഡിജിറ്റൽ സർവകലാശാലയായി മാറുന്നു. ഇതിനുള്ള ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി എന്നായിരിക്കും പേര്.
സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശമുള്ള സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റഡ് കോളജുകൾ ഉണ്ടാവില്ല.
ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകൾ നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ അനലിറ്റിക്സ്, ബ്ലോക്ചെയിൻ, കോഗ്‌നിറ്റീവ് സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്കാണ് ഊന്നൽ.
ഈ മേഖലയിലെ മാനവശേഷിയുടെ കുറവു പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സർവകലാശാലയ്ക്കു കീഴിൽ 5 സ്കൂളുകൾ സ്ഥാപിക്കും– സ്കൂൾ ഓഫ് കംപ്യൂട്ടിങ്, സ്കൂൾ ഓഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ഓട്ടമേഷൻ, സ്കൂൾ ഓഫ് ഇൻഫർമാറ്റിക്സ്, സ്കൂൾ ഓഫ് ഡിജിറ്റൽ ബയോസയൻസ്, സ്കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിവയാണിവ.