ടി.ഒ.സൂരജ് പ്രതിയായ കേസ് തുടരന്വേഷണത്തിന് ഉത്തരവ്
Mail This Article
കോഴിക്കോട് ∙ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ് പ്രതിയായ ബീച്ച് ആശുപത്രി അഴിമതിക്കേസിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് കോടതിയുടെ ഉത്തരവ്.
കേസിലെ രണ്ടാം പ്രതിയായ സൂരജിനെ നേരത്തേ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയതു തള്ളിയാണ് കോടതി ഉത്തരവ്. സൂരജ് കലക്ടറായിരിക്കേ ലോകബാങ്കിന്റെ സഹായത്തോടെ ബീച്ച് ആശുപത്രിയിലേക്ക് 34 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പുനരന്വേഷണ ഉത്തരവ്. സിഡ്കോയെ ഇടനിലക്കാരാക്കിയാണ് ഉപകരണങ്ങൾ വാങ്ങിയത്.
2003ലാണ് കേസിനാസ്പദമായ സംഭവം. ആർസിഎച്ച് പ്രോജക്ട് ഓഫിസർ എം.വിജയൻ, ടി.ഒ. സൂരജ്, സിഡ്കോ മാനേജർ എം. ജി.ശശിധരൻ, സിഡ്കോ ഓറിയന്റൽ സർജിക്കൽ മാനേജിങ് പാർട്ണർ ടി.എം.വാസുദേവൻ എന്നിവരാണ് ഒന്നു മുതൽ 4 വരെ പ്രതികൾ.
യഥാർഥ വിലയെക്കാൾ പതിന്മടങ്ങ് വില കാണിച്ച് ഉപകരണങ്ങൾ വാങ്ങിയെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ക്വട്ടേഷൻ ക്ഷണിച്ചതിലും കരാർ നിശ്ചയിച്ചതിലും ക്രമക്കേട് നടന്നുവെന്നു റിപ്പോർട്ടിലുണ്ട്.
English Summary: Re inquiry in Beach hospital case