ഉൽപാദനം ‘കയറും’ 40,000 ടൺ
Mail This Article
കയർ മേഖലയിൽ ഉൽപാദനം 40,000 ടൺ ആയി വർധിപ്പിക്കാൻ പദ്ധതികൾ. ഇതിന് ആവശ്യമായ ചകിരിയുടെ പ്രധാന പങ്ക് കേരളത്തിൽ ഉൽപാദിപ്പിക്കും. 400 യന്ത്രമില്ലുകൾ, 2000 ഓട്ടമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ, 200 ഓട്ടമാറ്റിക് ജിയോടെക്സ്റ്റൈൽ ലൂമുകൾ എന്നിവ സ്ഥാപിക്കും. കയർ കോർപറേഷൻ കൊക്കോ ലോഗ്, റബറൈസ്ഡ് മെത്ത, യന്ത്രവൽകൃത ജിയോ ടെക്സ്റ്റൈൽ നിർമാണ ഫാക്ടറികൾ തുടങ്ങും.
ഡച്ച് പ്ലാന്റിൻ എന്ന ബഹുരാഷ്ട്ര കമ്പനി വാളയാറിൽ ചകിരിച്ചോർ സംസ്കരണ കമ്പനി ആരംഭിക്കുന്നതിനു ധാരണയായിട്ടുണ്ട്. ജിയോ ടെക്സ്റ്റൈൽ വിതരണത്തിന് 25 സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കും. കയർപ്പിരി സംഘങ്ങളിലെ തൊഴിലാളിയുടെ ശരാശരി വാർഷിക വരുമാനം 50,000 രൂപയ്ക്കു മുകളിലെത്തിക്കുകയാണു ലക്ഷ്യം. യന്ത്രവൽകൃത മേഖലയിലെ തൊഴിലാളികൾക്കു പ്രതിദിനം 600 രൂപ വരുമാനം ഉറപ്പുവരുത്തും.
112 കോടി രൂപയാണു പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഇതിനു പുറമേ 130 കോടി രൂപ എൻസിഡിസി സഹായത്തോടെ ചെലവഴിക്കാനും ഉദ്ദേശിക്കുന്നു. 10 കയർ ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിന് 50 കോടി രൂപ കയർ ബോർഡിൽ നിന്നു പ്രതീക്ഷിക്കുന്നു. റിമോട്ട് പദ്ധതിയിൽ 1970കളിൽ വായ്പയെടുത്ത ചെറുകിട ഉൽപാദകരുടെ കുടിശിക ഒറ്റത്തവണ തീർപ്പാക്കാനും സംഘങ്ങളുടെ ജില്ലാ ബാങ്കുകളിലെ വായ്പക്കുടിശിക തീർപ്പാക്കാനും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പെൻഷൻ ഫണ്ട് ഡിപ്പോസിറ്റ്, വൈദ്യുതി കുടിശിക എന്നിവയ്ക്കായും 25 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.