ബദൽ നയങ്ങളിലൂടെ വികസനം: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ രാജ്യത്തെ സാമ്പത്തിക മാന്ദ്യവും കേരളത്തോടു കേന്ദ്രം സ്വീകരിക്കുന്ന പ്രതികൂല നിലപാടും കണക്കിലെടുക്കുമ്പോഴാണു സംസ്ഥാന ബജറ്റ് മുന്നോട്ടു വയ്ക്കുന്ന ധീരമായ ബദൽ സമീപനവും ജനപക്ഷ നയവും കൂടുതൽ തെളിയുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബദൽ നയങ്ങളിലൂടെ സംസ്ഥാന വികസനം മുന്നോട്ടു കൊണ്ടു പോകാനും ജനങ്ങൾക്കു കൂടുതൽ ആശ്വാസം നൽകാനുമാണു ശ്രമം.
കാർഷിക, വ്യവസായ, ആരോഗ്യ മേഖലകളിൽ മുന്നേറ്റം ലക്ഷ്യമിടുന്നതാണു ബജറ്റ്. സാമൂഹിക മേഖലകളിലെ വികസനവും മുന്നോട്ടു കൊണ്ടു പോവുകയാണ്.തുടർച്ചയായി രണ്ടു പ്രളയം നേരിട്ടിട്ടും കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചു. നികുതി വിഹിതവും കുറച്ചു.കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ധനസഹായം കുടിശികയായി നിൽക്കുന്നു. സാമ്പത്തിക മാന്ദ്യം കാരണം സംസ്ഥാനത്തിന്റെ നികുതി വരുമാനവും ഇടിഞ്ഞു. ഇത്രയും പ്രതികൂല സാഹചര്യത്തിൽ നിന്നു കൊണ്ടാണു വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകുന്നത്.
തീരദേശ പാക്കേജും കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകളും സാമൂഹിക അസമത്വവും വികസനത്തിലെ അസന്തുലിതാവസ്ഥയും കുറയ്ക്കാനും കാർഷിക,മത്സ്യബന്ധന മേഖലകളിൽ ഉണർവുണ്ടാക്കാനും സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാർഷിക മേഖലയ്ക്കു മുൻപൊരു കാലത്തുമില്ലാത്ത പരിഗണനയാണു നൽകുന്നത്. ഒപ്പം പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനും ഊന്നൽ ഉണ്ട്. പ്രവാസി ക്ഷേമത്തിന് കൂടുതൽ പരിഗണനയും.
സ്ത്രീസമൂഹത്തോടുള്ള പ്രതിബദ്ധതയും കരുതലും ബജറ്റിൽ പ്രതിഫലിക്കുന്നുണ്ട്. പദ്ധതി അടങ്കലിന്റെ 18.4 ശതമാനമാണ് സ്ത്രീക്ഷേമത്തിനു നീക്കിവച്ചത്. കഴിഞ്ഞവർഷം ഇതു 11.5 ശതമാനമായിരുന്നു.ഉന്നതവിദ്യാഭ്യാസരംഗത്തു വലിയ മാറ്റങ്ങൾ വരുത്താനുളള നിർദേശങ്ങളും ബജറ്റിലുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
English summary: Pinarayi Vijayan reaction on Kerala budget 2020