മനോരമ ന്യൂസ് ക്യാമറാമാന് മർദനം: 2 സിഐടിയു പ്രവർത്തകർ അറസ്റ്റിൽ
Mail This Article
കോട്ടയം ∙ മുത്തൂറ്റ് ഫിനാൻസ് ശാഖയ്ക്കു മുന്നിൽ മനോരമ ന്യൂസ് ചാനൽ ക്യാമറാമാൻ സി. അഭിലാഷിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിഐടിയു പ്രവർത്തകരായ ബോസ്, രാജു എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുത്തൂറ്റ് ഫിനാൻസിലെ ബേക്കർ ജംക്‌ഷൻ ശാഖയിലെ ജീവനക്കാരെ സിഐടിയു പ്രവർത്തകർ തടയുന്നതു ചിത്രീകരിക്കുന്നതിനിടെയാണ് അഭിലാഷിനെ വ്യാഴാഴ്ച കയ്യേറ്റം ചെയ്തത്. അഭിലാഷിനു പരുക്കേറ്റിരുന്നു.
സംഭവസ്ഥലത്ത് വനിതാ സിവിൽ പൊലീസ് ഓഫിസർക്കു നേരെയുണ്ടായ അക്രമത്തിൽ കേസെടുത്തിട്ടില്ല. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തന്നെ ആക്രമിച്ച സംഘത്തിൽ ഒരാൾ കൂടി ഉണ്ടെന്ന് അഭിലാഷ് പൊലീസിൽ മൊഴി നൽകിയെങ്കിലും അയാൾക്കെതിരെ കേസെടുത്തിട്ടില്ല. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ പൊലീസ് ഒഴിവാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെയാണ് അഭിലാഷ് മൊഴി നൽകിയിട്ടും പൊലീസ് കേസ് എടുക്കാത്തത്.
അക്രമം നടത്തിയവർക്കു ന്യായമായ ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റിക്കു വേണ്ടി കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ്. സനിൽ കുമാറും ജില്ലാ പൊലീസ് മേധാവി ജി. ജയദേവിനു പരാതി നൽകി.
English Summary: Two CITU activists arrested for assaulting Manorama News cameraman